
തിരുവനന്തപുരം: വയനാട് പുനരധിവാസ ഭൂമിയുമായി ബന്ധപ്പെട്ട കോടതി വിധി മനുഷ്യന്റെ ഹൃദയം

അറിഞ്ഞുള്ളതാണെന്ന് മന്ത്രി കെ രാജൻ. പുനരധിവാസത്തിലെ ആശങ്കയുടെ കാർമേഘം ഒഴിഞ്ഞെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം ഭൂമി ഏറ്റെടുക്കൽ പുനരധിവാസ നിയമപ്രകാരം തന്നെ നൽകും. പുനരധിവാസം സംബന്ധിച്ച് ഒരുവിധ കാലതാമസവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. എൽ.എ.ആർ.ആർ നിയമപ്രകാരമേ ദുരന്തബാധിതർക്കായി ഭൂമി ഏറ്റെടുക്കാനാവൂ. അതിൽ പറയുന്ന നഷ്ടപരിഹാര തുക പൂർണമായും നൽകുകയും വേണം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുമ്പോഴേക്കും കാലതാമസം വരുമെന്നതിനാലാണ് ദുരന്തനിവാരണ നിയമം കൂടി ഉപയോഗിച്ച് ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ തീരുമാനിച്ചത്. മുൻകൂറായി ഭൂമി ഏറ്റെടുക്കുമ്പോൾ പണം കിട്ടാതെ വരുമോ എന്ന ആശങ്കയിലാണ് ഉടമകൾ കോടതിയെ സമീപിച്ചത്.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പുതുവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ വീട്, ഭൂമി എന്നിവ നൽകാൻ സന്നദ്ധരായവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേർക്കും.

പുനരധിവാസത്തിന്റെ ഭാഗമായി ദുരന്തബാധിതരുടെ ആദ്യ പട്ടിക വയനാട് ജില്ലാകളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടുന്ന ഡി.ഡി.എം.എ പരിശോധിച്ചിട്ടുണ്ട്. ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദ്ദേശിക്കാൻ 15 പ്രവൃത്തിദിനങ്ങളും അനുവദിച്ചിട്ടുണ്ട്. ജനുവരിയിൽ രണ്ടാംഘട്ട പട്ടികയിൽ അർഹരായ മുഴുവൻ ആളുകൾ മാത്രമല്ല, തകർന്ന ലയങ്ങളിൽ താമസിച്ചിരുന്നവരും ഉൾപ്പെടുമെന്നും മന്ത്രി പറഞ്ഞു.