
ഹൈദരാബാദ്: ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കർ ജയന്തി ദിനമായിരുന്ന ഇന്നലെ ദലിത് തൊഴിലാളിയെ അർധനഗ്നനാക്കി പൊലീസ് വലിച്ചിഴക്കുന്ന ദൃശ്യമാണ് ഹൈദരാബാദിൽനിന്നും വന്നത്. അംബേദ്കർ ജയന്തിക്ക് ഫ്ലെക്സ് ബാനറുകൾ സ്ഥാപിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലെ തെലങ്കാന പൊലീസിന്റെ നടപടിയാണ് വിവാദമായത്.

കാമറെഡ്ഡി ജില്ലയിലെ ലിംഗംപേട്ട് മണ്ഡലത്തിലാണ് സംഭവം. മൂന്ന് ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കുകയായിരുന്നു. പൊലീസ് വലിച്ചിഴച്ച് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്.
ചില ബി.ആർ.എസ് തൊഴിലാളികൾ ഫ്ലെക്സുകൾ സ്ഥാപിക്കാൻ ശ്രമിച്ചു. മണ്ഡലത്തിൽ ഇത് നിരോധിച്ചിരിക്കുന്നതിനാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പരാതിപ്പെട്ടു. തുടർന്ന് സംഘർഷം ഉടലെടുക്കുകയും ഒരു സംഘം കുത്തിയിരിപ്പ് സമരം നടത്തുകയും ഇതേതുടർന്ന് ഗതാഗതം തടസ്സപ്പെടുകയുമായിരുന്നു -ലിംഗംപേട്ട് സ്റ്റേഷനിലെ കോൺസ്റ്റബിൾ രാജു പറഞ്ഞു.
ബാബാസാഹിബിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഫ്ലെക്സ് സ്ഥാപിച്ചത് കുറ്റമാണോ എന്ന് ചോദിച്ച് കെ.ടി. രാമറാവു രംഗത്തെത്തി. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ ബാബാസാഹിബിന്റെ ജന്മദിനത്തിൽ ഒരു ദലിതനെ നഗ്നനാക്കി അറസ്റ്റ് ചെയ്തു. അംബേദ്കർ ജയന്തിക്ക് ഒരു ബാനർ കെട്ടുന്നത് ഇത്ര ക്രൂരമായ കുറ്റകൃത്യമാണോ എന്ന് അറിയേണ്ടതുണ്ട് -കെ.ടി.ആർ എക്സിൽ വിമർശിച്ചു.
