
തിരുവനന്തപുരം: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ തുടരന്വേഷണത്തിന് നാളെ തീരുമാനം. രണ്ട് പുതിയ അന്വേഷണമാണ് ഉണ്ടാകുക. പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപിയുടെ പങ്കിനെക്കുറിച്ച് ഡിജിപി ആയിരിക്കും അന്വേഷിക്കുക. അതുപോലെ തന്നെ പൂരം അട്ടിമറി വിഷയത്തിൽ മറ്റൊരു അന്വേഷണവും ഉണ്ടാകും. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയിലാണ് പുതിയ അന്വേഷണത്തിനൊരുങ്ങുന്നത്. ശുപാർശ നൽകി ഒരാഴ്ച കഴിഞ്ഞാണ് തീരുമാനം എത്തിയിരിക്കുന്നത്.

പുതിയ അന്വേഷണം വരുമ്പോൾ എഡിജിപി തുടരുമോ എന്ന കാര്യവും നാളെ നിർണ്ണായകമാണ്. നാളത്തെ മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി തീരുമാനം അറിയിക്കും. ജുഡിഷ്യൽ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മറ്റന്നാൾ നിയമസഭ ചേരും മുൻപ് എഡിജിപിയെ മാറ്റുമെന്ന പ്രതീക്ഷയിലാണ് സിപിഐ. ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എഡിജിപിയെ മാറ്റണമെന്ന നിലപാടിലാണ് സിപിഐ.