

ടെൽ അവീവ്: തെക്കൻ ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരെ കരയുദ്ധം രൂക്ഷമാക്കിയതിന് പിന്നാലെ തലസ്ഥാനമായ ബെയ്റൂട്ടിന്റെ ഹൃദയഭാഗത്ത് ബോംബാക്രമണം നടത്തി ഇസ്രയേൽ. ലെബനൺ പട്ടാളം തിരിച്ചടിച്ചു. ഇത്തവണ ആദ്യമായാണ് ലെബനീസ് സൈന്യം രംഗത്തു വരുന്നത്. ഇതോടെ യുദ്ധം കൂടുതൽ രൂക്ഷമാവും.
ലെബനീസ് പാർലമെന്റുമായി ഏതാനും മീററുകൾ മാത്രം അകലമുള്ള
ഒരു കെട്ടിടമാണ് ഇസ്രയേൽ തകർത്തത്. ഇവിടെ പ്രവർത്തിച്ചിരുന്ന ഹിസ്ബുള്ളയുടെ സന്നദ്ധസംഘടനയിലെ ഏഴ് ആരോഗ്യ, രക്ഷാപ്രവർത്തകർ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസും യു. എൻ ഓഫീസും ഉൾപ്പെടെ പ്രധാന മന്ദിരങ്ങളുള്ളസ്ഥലമാണിത്.ആദ്യമായാണ് ഇസ്രയേൽ മദ്ധ്യ ബെയ്റൂട്ടിനെ ലക്ഷ്യമിട്ടത്.
തെക്കൻ ബെയ്റൂട്ടിൽ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ദാഹിയേയിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുകയാണ്. ഇന്നലെ പുലർച്ചെ പതിനേഴ് ആക്രമണങ്ങളാണ് നടത്തിയത്. 24 മണിക്കൂറിൽ 60 ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെട്ടു. 20പട്ടണങ്ങളിൽ നിന്നു കൂടി ജനങ്ങൾ ഒഴിയാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. ഒരാഴ്ചയിൽ ലെബനനിൽ നിന്ന് രണ്ടര ലക്ഷത്തോളം പേർ സിറിയയിലേക്ക് പലായനം ചെയ്തു.
ഇതിനിടെ, യെമനിലെ ഹൂതി വിമതർ ടെൽ അവീവിൽ നിരവധി ഡ്രോൺ ആക്രമണങ്ങൾ നടത്തി.

ഇറാന്റെ വ്യോമാക്രമണത്തിന് തക്ക തിരിച്ചടി നൽകാൻ ഇസ്രയേലിന് അവകാശമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ഇറാന് മേൽ യു.എസ് കൂടുതൽ ഉപരോധങ്ങൾ ചുമത്തും.
# നസ്രള്ളയുടെ മരുമകൻ കൊല്ലപ്പെട്ടു
ഹിസ്ബുള്ള മുൻ മേധാവി ഹസൻ നസ്രള്ളയുടെ മരുമകൻ ഹസൻ ജാഫർ അൽ-ഖാസിർ ബുധനാഴ്ച സിറിയയിലെ ഡമാസ്കസിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
വെടിനിറുത്തൽ ധാരണ ?
ഹിസ്ബുള്ള മേധാവി ഹസൻ നസ്രള്ള കൊല്ലപ്പെടുന്നതിന് മുമ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി 21 ദിവസത്തെ വെടിനിറുത്തലിന് ധാരണയിലെത്തിയിരുന്നെന്ന് ലെബനീസ് വിദേശ മന്ത്രി അബ്ദുള്ള ബൗഹബീബ്. യു.എസിനും ഫ്രാൻസിനും ഇക്കാര്യം അറിയാം.
വെടിനിറുത്തലിന് യു.എസും സഖ്യരാജ്യങ്ങളും നിർദ്ദേശിച്ച കരാർ ഇസ്രയേൽ തള്ളിയിരുന്നു. നസ്രള്ളയുടെ സംസ്കാരം ഇന്നുണ്ടായേക്കും.
സിൻവാറിന്റെ ‘വലംകൈയെ” വധിച്ചു
ഗാസയിലെ ഹമാസ് ഭരണകൂടത്തിന്റെ തലവനായിരുന്ന റവ്ഹി മുഷ്താഹയെ മൂന്ന് മാസം മുമ്പ് ഗാസയിലെ ഭൂഗർഭ ടണലിൽ നടത്തിയ ആക്രമണത്തിൽ വധിച്ചെന്ന് ഇസ്രയേൽ. ഒളിവിൽ കഴിയുന്ന ഹമാസ് തലവൻ യഹ്യാ സിൻവാറിന്റെ വലംകൈ ആയിരുന്നു. ഗാസയിൽ ഇതുവരെ 41,780ലേറെ പേർ കൊല്ലപ്പെട്ടു
ഇറാക്കിൽ 100 നസ്രള്ളമാർ!
നസ്രള്ളയുടെ ഓർമ്മയ്ക്കായി ഇറാക്കിൽ പിറന്ന നൂറോളം കുഞ്ഞുങ്ങൾക്ക് ‘നസ്രള്ള” എന്ന് പേര് നൽകി മാതാപിതാക്കൾ. ഇറാക്കിലും ഇറാനിലും നസ്രള്ളയ്ക്ക്നിരവധി ആരാധകരുണ്ട്.
ഇസ്രയേൽ ആക്രമണത്തിൽ ലെബനനിൽ കൊല്ലപ്പെട്ടത് – 1,974 പേർ
( 2023 ഒക്ടോബർ മുതലുള്ള കണക്ക്)