

കോഴിക്കോട് : സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അർജുന്റെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫും കേസിൽ പ്രതിയാണ്. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമം നടത്തിയതിനുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്.
പൊലീസ് ഇന്ന് അർജുന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകളും അന്വേഷണ സംഘം പരിശോധിക്കും.

സമൂഹമാദ്ധ്യമങ്ങളിൽ വർഗീയ അധിക്ഷേപം നടക്കുന്നുവെന്ന് കാണിച്ചാണ് അർജുന്റെ കുടുംബം സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയത്. അർജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരീ ഭർത്താവ് ജിതിൻ എന്നിവർ നേരിട്ടെത്തിയാണ് കമ്മിഷണർക്ക് പരാതി നൽകിയത്.
കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുകയാണെന്നടക്കമുള്ള ആരോപണങ്ങളുമായി ബുധനാഴ്ച കുടുംബം വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിനുശേഷമാണ് അർജുന്റെ കുടുംബത്തിനു നേരെ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായ ആക്രമണമുണ്ടായത്.
അർജുന്റെ വിഷയത്തിൽ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മനാഫ് ഇന്നലെ രംഗത്തെത്തിയിരുന്നു. ചില പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ തരുന്ന പണം അർജുന്റെ മകന് കൊടുക്കാൻ ആഗ്രഹിച്ച് പോയതാണ് ഞാൻ ചെയ്ത തെറ്റെന്നും മനാഫ് വ്യക്തമാക്കിയിരുന്നു.
അതേസമയം, വിവാദങ്ങൾക്ക് പിന്നാലെ മനാഫിന്റെ യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കുതിച്ചുയരുകയാണ്. അർജുന്റെ കുടുംബത്തിന്റെ വാർത്താ സമ്മേളനത്തിന് മുമ്പ് പതിനായിരം ആയിരുന്നു സബ്സ്ക്രൈബേഴ്സ്. ഇപ്പോൾ അത് രണ്ടര ലക്ഷം പിന്നിട്ടിരിക്കുകയാണ്.