

മോസ്കോ : അഫ്ഗാനിസ്ഥാനിലെ താലിബാൻ സംഘടനയെ ഭീകര ഗ്രൂപ്പുകളുടെ പട്ടികയിൽ നിന്ന് നീക്കുമെന്ന് റഷ്യ. ഉന്നതതലത്തിൽ ഇതിനുള്ള തീരുമാനം സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പലവിധത്തിലെ നിയമ നടപടികൾക്ക് ശേഷം തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അഫ്ഗാനിസ്ഥാനിലെ പ്രത്യേക പ്രതിനിധി സമീർ കുബലോവ് പറഞ്ഞു.
ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സഖ്യകക്ഷിയായിട്ടാണ് താലിബാൻ സംഘടനയെ കാണുന്നതെന്ന് പുട്ടിൻ ജൂലായിൽ പറഞ്ഞിരുന്നു. 2021 ആഗസ്റ്റിലാണ് താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണംപിടിച്ചത്. ഔദ്യോഗികമായി നിരോധിക്കപ്പെട്ടതാണെങ്കിലും താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലായിരുന്നു റഷ്യ. 2003ലാണ് റഷ്യ താലിബാനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.
