
സുജോയ് ഘോഷ് സംവിധാനംചെയ്ത് വിദ്യാ ബാലന് കേന്ദ്ര കഥാപത്രത്തെ അവതരിപ്പിച്ച ബോളിവുഡ് ചിത്രം കഹാനി പുറത്തിറങ്ങിയത് 2012-ലാണ്. 15 കോടിക്ക് നിര്‍മിച്ച ചിത്രം നേടിയത് 79.20 കോടി രൂപയുടെ കളക്ഷനായിരുന്നു. കുറഞ്ഞ ബജറ്റില്‍ നിര്‍മിച്ച ചിത്രത്തിന്റെ നിര്‍മാണത്തില്‍ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന് സുജോയ് ഘോഷ്.

കുറഞ്ഞ ബജറ്റില്‍ ചിത്രീകരിച്ചതിനാല്‍ അഭിനേതാക്കള്ക്കടക്കം ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് സുജോയ് ഘോഷ് പറയുന്നത്. പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച വിദ്യാബാലന് പോലും ഒരു കാരവാന് നല്കാന് സാധിച്ചില്ല. ഇതേത്തുടര്‍ന്ന് റോഡരികിൽ നിര്‍ത്തിയിട്ട ഇന്നോവ കാർ കറുത്ത തുണികൊണ്ട് മറച്ച് അതിനുള്ളിലിരുന്നായിരുന്നു വസ്ത്രം മാറിയതെന്നും സുജോയ് ഘോഷ് പറഞ്ഞു.
മാഷബിള്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്ന് പറച്ചില്. ചിത്രത്തോട് വിദ്യാബാലനുണ്ടായിരുന്ന പ്രതിബദ്ധതയെക്കുറിച്ച് സംവിധായകന് വാചാലനായി. വിദ്യാബാലന് കഹാനി വേണ്ടെന്ന് വെക്കാമായിരുന്നു. എന്നാല്‍, അവര്‍ നല്കിയ വാക്കിന്റെ പുറത്താണ് ചിത്രത്തില്‍ അഭിനയിച്ചത്. അമിതാഭ് ബച്ചന് മുതല്‍ ഷാരൂഖ് ഖാന് വരെയുള്ള ആ കാലഘട്ടത്തിലെ അഭിനേതാക്കള്‍ അവരുടെ വാക്കിനോട് കൂറുപുലര്‍ത്തുന്നവരാണ്. വിദ്യയും ഇതേ ഗണത്തില്പ്പെട്ടയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
