

ബ്രസീലിയ: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിലേക്ക് നിശ്ചയിച്ചിരുന്ന യാത്ര റദ്ദാക്കി ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ. വസതിയിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം.
ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 5ന് റഷ്യയിലേക്ക് തിരിക്കാനായിരുന്നു ലൂലയുടെ പദ്ധതി. അതേ സമയം, നാളെ മുതൽ 24 വരെ നടക്കുന്ന ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസ് വഴി ലൂല പങ്കെടുക്കും.

പ്രസിഡൻഷ്യൽ ചുമതല നിർവഹിക്കാമെന്നും എന്നാൽ ദീർഘദൂര യാത്രകൾ ഒഴിവാക്കണമെന്നുമാണ് 78കാരനായ ലൂലയ്ക്ക് മെഡിക്കൽ ടീം നൽകിയിരിക്കുന്ന നിർദ്ദേശം. അതേ സമയം, ലൂലയ്ക്ക് പരിക്കേറ്റതെങ്ങനെയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ച രാത്രി ബാത്ത്റൂമിൽ വീണ് തലയ്ക്ക് പിന്നിൽ മുറിവേറ്റെന്നാണ് വിവരം. ലൂലയുടെ തലയിൽ അഞ്ച് തുന്നലുകൾ വേണ്ടി വന്നെന്നും റിപ്പോർട്ടുണ്ട്.