

ന്യൂഡൽഹി: സി.ആർ.പി.എഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി വിവിധ ഏജൻസികൾ. സ്ഫോടനത്തിന് പിന്നിൽ ഖാലിസ്ഥാനി അനുകൂല സംഘടനയുമായി ബന്ധപ്പെട്ടവരാണോ എന്ന കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
രോഹിണി സെക്ടറിൽ നടന്ന സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. എന്നാൽ സംഭവത്തിന് പിന്നാലെ ഡൽഹിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഖാലിസ്ഥാൻ അനുകൂല വിഘടനവാദികളെ ഇന്ത്യ ലക്ഷ്യമിടുന്നതിന് പ്രതികാരമാണ് സ്കൂളിലെ സ്ഫോടനം എന്ന് സോഷ്യൽ മീഡിയ പോസ്റ്റ് പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇത്തരത്തിലെ സാദ്ധ്യത അറിയാനും അന്വേഷണം ആരംഭിച്ചത്.

രോഹിണി സെക്ടർ 14ലെ പ്രശാന്ത് വിഹാർ മേഖലയിലുള്ള സ്കൂളിന്റെ മതിലിനോട് ചേർന്ന് ഇന്നലെ രാവിലെ 7.45ഓടെയായിരുന്നു സ്ഫോടനം. സംഭവത്തിൽ ആളപായമില്ല. മതിലിന് ചെറിയ കേടുപാടുണ്ടായി. സമീപത്തെ കടയുടെ ഗ്ലാസുകളും പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും തകർന്നു. കടയുടെ ബോർഡും തകർന്നു.
ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം തുടങ്ങി. സ്ഥലം പൊലീസ് സീൽ ചെയ്തിരുന്നു. എൻ.എസ്.ജി, ദേശീയ ദുരന്തനിവാരണ സേന എന്നിവയെ വിന്യസിച്ചു. മതിലിനോട് ചേർന്ന അഴുക്കുചാലിലാണോ ബോംബ് വച്ചതെന്ന് പരിശോധിക്കുന്നുണ്ട്. സംഭവസ്ഥലത്തു നിന്ന് ലഭിച്ച വെള്ള പൊടി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. വലിയ ശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായതെന്ന് പരിസരവാസികൾ പറഞ്ഞു. ദുർഗന്ധമുള്ള കറുത്ത പുക ആകാശത്തേക്ക് ഉയർന്നു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ നിഗമനത്തിൽ എത്താനാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.