

ചുരുക്കം കഥാപാത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് സ്വന്തം ഇടംനേടിയെടുത്ത നടിയാണ് മെറീന. പല അഭിമുഖങ്ങളിലും സ്വന്തം നിലപാട് വ്യക്തമാക്കാനും താരം മറക്കാറില്ല. ഇപ്പോഴിതാ സിനിമയല്ല പ്രശ്നം ചിലയാളുകളാണ് പ്രശ്നമുണ്ടാക്കുന്നതെന്നാണ് മെറീന പറഞ്ഞിരിക്കുന്നത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച ഒരു അഭിമുഖത്തിലാണ് മെറീന തനിക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്നപറഞ്ഞത്.
സിനിമയിൽ നിന്ന് പരിഹാസവും അപമാനവും പലപ്പോഴായി അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു. ‘പുരുഷൻമാർ മാത്രമല്ല മോശമായി പെരുമാറിയത്. ലൈം ലൈറ്റിൽ നിൽക്കുന്ന പല സ്ത്രീകളും പലപ്പോഴായി അപമാനിച്ചിട്ടുണ്ട്. സഹപ്രവർത്തകയായ നടിയിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. താനായതുകൊണ്ട് മാത്രം അഭിമുഖം എടുക്കാൻ കഴിയില്ലെന്നറിയിച്ച ഒരു അവതാരകയും ഉണ്ട്.

എബി എന്ന ചിത്രത്തിൽ അഭിനയിച്ച സമയത്ത് ഒരു ചാനലിൽ നിന്ന് എന്നെ അഭിമുഖത്തിനായി വിളിച്ചു. പലതവണ അവർ വിളിയ്ക്കുകയും പിന്നാലെ ക്യാൻസൽ ചെയ്തെന്ന് അറിയിക്കുകയും ചെയ്തു.ഗസ്റ്റായി പോകുന്നത് കൊണ്ട് മേക്കപ്പ് ആർട്ടിസ്റ്റിനെയും വസ്ത്രവുമൊക്കെ തീരുമാനിക്കേണ്ടതുണ്ട്.മൂന്ന് തവണ ആ ചാനലിൽ നിന്ന് വിളിച്ചിട്ട് ക്യാൻസൽ ചെയ്തിട്ടുണ്ട്. ഒടുവിൽ ബുദ്ധിമുട്ടാണെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഷൂട്ടിന് പോയി. ആ പരിപാടി ചെയ്തിരുന്ന അവതാരകയായിരുന്നില്ല എന്നെ അഭിമുഖം ചെയ്തത്. ആ അവതാരകയ്ക്ക് എന്നെ അഭിമുഖം ചെയ്യാൻ താൽപര്യമുണ്ടായിരുന്നില്ലെന്ന് പ്രോഗ്രാം പ്രൊഡ്യൂസറാണ് ബ്രേക്കിനിടയിൽ എന്നോട് പറഞ്ഞു.
അവരെ കാണാൻ എന്നെ പോലെയാണ്. ഇപ്പോൾ അവർ മോട്ടിവേഷനൊക്കെ പറഞ്ഞ് നടക്കുന്നത് കാണുമ്പോൾ എനിക്ക് ചിരിവരും’- മെറീന പറഞ്ഞു.
2014ൽ തീയേറ്ററുകളിൽ എത്തിയ ‘വായ മൂടി പേസാവും’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മെറീന അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് അമർ അക്ബർ അന്തോണി, മുംബയ് ടാക്സി,ഹാപ്പി വെഡ്ഡിംഗ്. ചങ്ക്സ്,രണ്ട് എന്നീ സിനിമകളിൽ അഭിനയിച്ചു. അടുത്തിടെ റിലീസായ ഷൈൻ ടോം ചാക്കോ ചിത്രം വിവേകാനന്ദൻ വൈറലിലാണ് താരം അവസാനമായി അഭിനയിച്ചത്.