
ഹൈദരാബാദ്: മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായവരോട് സർക്കാർ ആശുപത്രി വൃത്തിയാക്കാൻ ആവശ്യപ്പെട്ട് കോടതി. 27 പേർക്കാണ് തെലങ്കാന പ്രാദേശിക കോടതി വേറിട്ട ശിക്ഷ വിധിച്ചത്. മഞ്ചേരിയൽ പൊലീസാണ് മദ്യപിച്ച് വാഹനം ഓടിച്ചവരെ കോടതിയിൽ ഹാജരാക്കിയത്.

ഏഴ് ദിവസത്തേക്കാണ് ശിക്ഷ. മഞ്ചേരിയയിലെ സർക്കാർ മാതൃ ശിശു ആശുപത്രിയും ജനറൽ ആശുപത്രിയും വൃത്തിയാക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. നവംബർ ആറിനാണ് കോടതി ശിക്ഷ വിധിച്ചത്. ഇന്നലെ മുതൽ ഇവർ ആശുപത്രി വൃത്തിയാക്കാൻ തുടങ്ങിയിട്ടുണ്ട്. തുടക്കത്തിൽ ആശുപത്രിക്ക് ചുറ്റുമുള്ള പുല്ലും മാലിന്യവുമാണ് നീക്കം ചെയ്യുന്നത്. പിന്നാലെ തന്നെ ആശുപത്രിയുടെ ഭിത്തികളും ശുചിമുറി അടക്കമുള്ളവയും ഇവർ വൃത്തിയാക്കണം എന്നാണ് കോടതി വിധിച്ചിട്ടുള്ളത്. എല്ലാ ദിവസവും ഒരു വിട്ടുവീഴ്ചയുമില്ലാതെ ശിക്ഷ നടപ്പിലാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികളുടെ ശിക്ഷ കൃത്യമായി നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് കോടതി ട്രാഫിക് പൊലീസിന് നിർദേശവും നൽകി. മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കാൻ വിവിധ രീതിയിലുള്ള അവബോധ പ്രവർത്തനങ്ങൾ നടത്തിയതിന് ശേഷവും കാര്യമായ ഫലമില്ലെന്ന നിരീക്ഷണത്തിലാണ് തീരുമാനം.