
യാത്രകൾ പണംകൊണ്ടു വാങ്ങാൻ കഴിയാത്ത അനവധി ഓർമ്മകളും അനുഭവങ്ങളും സമ്മാനിക്കുന്നതാണെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും പണം സമ്പാദിക്കാൻ കഴിയുമെങ്കിലും, ഒരാൾക്ക് ഒരിക്കലും തിരികെ ലഭിക്കാത്ത ഒന്നാണ് സമയം. ഓരോ യാത്രയും, പഠനത്തിനും സ്വയം വളർച്ചക്കും ലോകത്തെ പുതിയൊരു കാഴ്ചപ്പാടിൽ കാണാനുമുള്ള അവസരങ്ങൾ നൽകുന്നതായി കൃഷ്ണകുമാർ പറയുന്നു.

പുതിയ സ്ഥലങ്ങൾ കണ്ടെത്തുക, പുതിയ ആളുകളെ പരിചയപ്പെടുക, ശാശ്വതമായ ഓർമ്മകൾ ഉണ്ടാക്കുക. ഈ സന്തോഷത്തിന് പകരമായി സമ്പത്തോ പണമോ വരില്ല. അതിനാൽ, യാത്രയ്ക്ക് വേണ്ടി സമയം കണ്ടെത്തുക. കാരണം യാത്രയിൽ ചെലവഴിച്ച സമയം അപ്രത്യക്ഷമായാലും അതിൽനിന്നു സ്വരൂപിച്ച അനുഭവങ്ങളും പാഠങ്ങളും എന്നും നമ്മോടൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഹേമകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കൃഷ്ണകുമാർ നടത്തിയ ചില പരമാർശങ്ങൾ വിവാദം സൃഷ്ടിച്ചിരുന്നു.ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലിൽ വന്ന വ്ളോഗിലാണ് കൃഷ്ണ കുമാർ റിപ്പോർട്ടിനെ കളിയാക്കികൊണ്ട് സംസാരിച്ചത്. ”നീ ഒരോന്നൊന്നും പറയല്ലേ, ഒരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ. ഞാനിവിടെ ഇരിക്കുമ്പോൾ നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ,” എന്നായിരുന്നു കൃഷ്ണകുമാറിന്റെ പരിഹാസം.
മകൾ ദിയ കൃഷ്ണയുടെ വിവാഹത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകൾ സ്വയം ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇതേ വിഡിയോയിൽ കൃഷ്ണകുമാർ സംസാരിച്ചിരുന്നു. ഇന്ത്യയിൽ നിരവധി സ്ത്രീ നേതാക്കളുണ്ടെന്നും അടുത്ത നൂറ്റാണ്ട് സ്ത്രീകളുടേതാകുമെന്നെല്ലാം പറഞ്ഞതിന് പിന്നാലെയാണ് കൃഷ്ണകുമാർ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിക്കുന്ന നിലയിൽ സംസാരിച്ചത്.
