
നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട നിയമത്തർക്കങ്ങൾക്കിടെ വിവാഹച്ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്ത് ധനുഷും നയൻതാരയും. വേദിയിൽ മുൻനിരയിൽ ഇരുന്നെങ്കിലും ഇരുവരും പരസ്പരം നോക്കിയില്ല. നിർമ്മാതാവ് ആകാശ് ഭാസ്കരന്റെ വിവാഹച്ചടങ്ങിനാണ് ബദ്ധശത്രുക്കളായി മാറിയ ധനുഷും നയൻസും എത്തിയത്. നയൻതാരയുടെ സെക്യൂരിറ്റി ഏജൻസിയായ സത്യ സ്ക്വാഡ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. പിങ്ക് സാരി ഉടുത്ത് ഭർത്താവ് വിഘ്നേഷ് ശിവനൊപ്പമാണ് നയൻതാര വിവാഹത്തിനെത്തിയത്. മുണ്ടും ഷട്ടുമായിരുന്നു ധനുഷിന്റെ വേഷം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, നടൻ ശിവകാർത്തികേയൻ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ധനുഷിനെതിരെ നയൻതാര പുറത്തുനിട്ട തുറന്ന കത്തിനെത്തുടർന്നുള്ള പോര് കനക്കുന്നതിനിടെ നയൻതാരയ്ക്ക് വീണ്ടും ധനുഷ് വക്കിൽ നോട്ടീസ് അയച്ചിരുന്നു. ഡോക്യുമെന്ററിയിൽ ഉപയോഗിച്ചിരിക്കുന്ന ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനുള്ളിൽ പിൻവലിക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും നോട്ടീസിൽ പറയുന്നു. വിവാദത്തിൽ ധനുഷ് മൗനം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അഭിഭാഷകരുടെ നീക്കം. ദൃശ്യം നീക്കം ചെയ്തില്ലെങ്കിൽ പ്രത്യാഘാതം പത്ത് കോടി രൂപയിൽ ഒതുങ്ങില്ലെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയ ദൃശ്യം ചിത്രീകരിച്ചത് തന്റെ സ്വകാര്യ ഫോണിലാണെന്ന് നയൻതാര വ്യക്തമാക്കിയിരുന്നു. എന്നാൽ അതിന് ധനുഷിന്റെ അഭിഭാഷകന്റെ മറുപടി ഇങ്ങനെയാണ്: ‘എന്റെ കക്ഷി ഈ സിനിമയുടെ നിർമ്മാതാവാണ്. ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. സിനിമയുടെ പിന്നാമ്പുറ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ എന്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.’
നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ നിർമ്മാണ് ധനുഷ് ആയിരുന്നു. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്. അതുകൊണ്ട് തന്നെ വിവാഹ ഡോക്യുമെന്ററിയിൽ ആ സിനിമയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താൻ നിർമ്മാണ കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. രണ്ടുവർഷം കാത്തിരുന്നു.

ഡോക്യുമെന്ററി ട്രെയിലർ പുറത്തുവന്നപ്പോൾ ‘നാൻ റൗഡി താൻ’ സിനിമയുടെ ദൃശ്യങ്ങൾ ട്രെയിലറിൽ ഉപയോഗിച്ചത് പകർപ്പ് അവകാശ ലംഘനമാണെന്ന് ചൂണ്ടികാണിച്ച് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. അതേസമയം ഇന്റർനെറ്റിൽ ഇതിനോടകം പ്രചരിച്ച രംഗങ്ങളാണ് ട്രെയിലറിൽ ഉപയോഗിച്ചതെന്നാണ് നയൻതാര പറയുന്നത്. മൂന്ന് സെക്കന്റ് ദൃശ്യങ്ങൾക്കാണ് 10 കോടി ധനുഷ് ആവശ്യപ്പെട്ടത്.