
കുമരകം ∙ കൊയ്ത്ത് യന്ത്രക്ഷാമം തുടർന്നാൽ കർഷകർക്കു വരാൻ പോകുന്നത് വൻനഷ്ടം. വിളഞ്ഞുപാകമായ നെല്ലു യഥാസമയം കൊയ്തെടുക്കാൻ കഴിയാതെ വന്നാൽ ചുവട് ചാഞ്ഞുവീണും നെന്മണികൾ കൊഴിഞ്ഞും നഷ്ടം സംഭവിക്കും. വിരിപ്പുകൃഷിയായതിനാൽ മെച്ചപ്പെട്ട വിളവാണ് ഉണ്ടായിരിക്കുന്നത്. ഇതു കൊയ്തു നെല്ല് കരയ്ക്ക് എത്തുമ്പോഴേ കർഷകർക്കു വിളവു പൂർണമായും ലഭിക്കൂ. കൊയ്ത്ത് വൈകുംതോറും നഷ്ടം സംഭവിച്ചുകൊണ്ടിരിക്കും. ഏക്കറിനു കുറഞ്ഞതു 20 ക്വിന്റൽ നെല്ലാണു പ്രതീക്ഷിക്കുന്നത്.

മഴ പെയ്യുകയും കൊയ്ത്ത് വൈകുകയും ചെയ്താൽ ദിവസവും ഏക്കറിന് 50 കിലോ നെല്ല് വീതം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നു കർഷകർ പറഞ്ഞു. ചുവടു ചാഞ്ഞുവീഴാതെ നിൽക്കുന്ന നെല്ല് കൊയ്ത് എടുത്താൽ ഇപ്പോൾ കാര്യമായ നഷ്ടമില്ലാതെ പോകും. യന്ത്രത്തിന്റെ നിലനിൽക്കുന്നതിനാൽ എങ്ങനെ നെല്ല് കൊയ്തെടുക്കും എന്ന ആശങ്കയിലാണു കർഷകർ. ബുക്ക് ചെയ്തിരിക്കുന്ന യന്ത്രത്തിന്റെ പകുതി എണ്ണം പോലും പാടശേഖരങ്ങളിൽ എത്തുന്നില്ല. വലിയ പാടശേഖരങ്ങൾക്കു കിട്ടിയ യന്ത്രം ഉപയോഗിച്ചു കൊയ്ത്തു പൂർത്തിയാക്കാൻ 15 ദിവസമെങ്കിലും വേണ്ടിവരും. ഇതിനോടകം പല കർഷകരുടെ നെല്ല് ചുവട് ചാഞ്ഞുവീണു നശിക്കും.
യന്ത്രം എത്തിക്കാന് പ്രയാസം
കൊയ്ത്തിനുകിട്ടിയ യന്ത്രം പാടശേഖരങ്ങളിൽ എത്തിക്കാനും കർഷകർ ബുദ്ധിമുട്ടുന്നു. ഉൾപ്രദേശങ്ങളിലെ പാടങ്ങളിൽ ലോറി എത്താതെ വരുന്നതിനാൽ യന്ത്രം വള്ളത്തിൽ കയറ്റിയാണ് എത്തിക്കുന്നത്. വെച്ചൂർ ഇട്ടിയാടൻകരി പാടശേഖരത്ത് കൊയ്ത്ത് യന്ത്രം വള്ളത്തിൽ കയറ്റിയാണു എത്തിച്ചത്. 2 വള്ളങ്ങൾ കൂട്ടിക്കെട്ടി പടങ്ങു വച്ച് അതിൽ യന്ത്രം കയറ്റിയാണു കൊണ്ടു പോയത്.കായൽ പാടശേഖരങ്ങളിലേക്കാണു പതിവായി യന്ത്രം വള്ളത്തിലും ബാർജിലും കയറ്റി കൊണ്ടു പോകുന്നത്. പുറംബണ്ട് വഴി ലോറി എത്താത്ത കരപ്പാടശേഖരങ്ങളിലാണ് വള്ളത്തിൽ കയറ്റി യന്ത്രം എത്തിക്കുന്നത്.