
ചങ്ങനാശേരി ∙ നിയുക്ത കർദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാടിന്റെ മെത്രാഭിഷേക ചടങ്ങുകൾ നാളെ രണ്ടിനു മെത്രാപ്പൊലീത്തൻ പള്ളിയിൽ നടത്തും. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. സുവർണ മുഹൂർത്തത്തിനായി ഒരുങ്ങി നിൽക്കുകയാണു മെത്രാപ്പൊലീത്തൻ പള്ളി. ഒക്ടോബർ 31ന് ആയിരുന്നു ഇതേ ദേവാലയത്തിൽ ചങ്ങനാശേരി അതിരൂപതയുടെ അധ്യക്ഷൻ മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം. ചങ്ങനാശേരി അതിരൂപതാംഗമായ നിയുക്ത കർദിനാളിന്റെ മെത്രാഭിഷേകത്തിനും കൂടി വേദിയാകുമ്പോൾ ഇരട്ടിമധുരമാണ് വിശ്വാസികൾക്ക്.സഭയിലെ രാജകുമാരൻ എന്നാണു കർദിനാൾ സ്ഥാനം അറിയപ്പെടുന്നത്. ആ രാജകുമാരനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് മാതൃ ഇടവകയായ മാമ്മൂട് ലൂർദ്മാതാ പള്ളി. മെത്രാഭിഷേകത്തിന്റെ പിറ്റേന്നു തിങ്കളാഴ്ച നിയുക്ത കർദിനാളിന് മാതൃ ഇടവകയിൽ സ്വീകരണം നൽകും. വികാരി ഫാ. ഡോ. ജോൺ വി.തടത്തിലിന്റെ നേതൃത്വത്തിൽ നൂറോളം പേരടങ്ങുന്ന 7 കമ്മിറ്റികളാണു പരിപാടികൾക്കു നേതൃത്വം നൽകുന്നത്.പൊതുസമ്മേളനത്തിനായി പള്ളിയങ്കണത്തിൽ പ്രത്യേകം പന്തൽ തയാറാക്കി. മറ്റു ക്രമീകരണങ്ങളും പൂർത്തിയാക്കി. 25ന് ഉച്ചയ്ക്കു 2.30നു മാമ്മൂട് പള്ളിയിൽ എത്തുന്ന മോൺ. ജോർജ് കൂവക്കാട്, ആർച്ച് ബിഷപ് മാർ തോമസ് തറയിൽ എന്നിവരെ ദോവാലയത്തിലേക്കു സ്വീകരിച്ചാനയിക്കും. 3നു മാർ ജോർജ് കൂവക്കാടിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന. 5നു പൊതുസമ്മേളനം ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിക്കും. മോൺ. കൂവക്കാടിന്റെ മാതാപിതാക്കളായ കൂവക്കാട് ജേക്കബ്-ലീലാമ്മ ദമ്പതികളെ ആദരിക്കും.
