
കൽപ്പറ്റ: വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ വീട്ടിലേക്ക് മടങ്ങി എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി. ആദ്യ റൗണ്ട് മുതലുളള ഫലം പുറത്തുവന്നപ്പോഴേ യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധിക്ക് തന്നെയായിരുന്നു ലീഡ്. പരാജയം ഉറപ്പായതോടെ വോട്ടെണ്ണൽ പകുതിയാകും മുൻപാണ് സത്യൻ മൊകേരി വീട്ടിലേക്ക് മടങ്ങിയത്. നിലവിൽ പ്രിയങ്കയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കടന്നിരിക്കുകയാണ്.

പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ അഞ്ച് ലക്ഷം ഭൂരിപക്ഷം നേടാൻ സാദ്ധ്യതയില്ലെങ്കിലും പ്രിയങ്കയുടെ ഭൂരിപക്ഷം നാല് ലക്ഷം കണക്കാക്കുന്നുണ്ട് യുഡിഎഫ്. നിലവിൽ പ്രിയങ്കയ്ക്ക് 299332 വോട്ടും സത്യൻ മൊകേരിക്ക് 100215 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിന് 55999 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ജയിച്ചെങ്കിലും റായ്ബറേലി നിലനിർത്തി വയനാട് ഒഴിഞ്ഞതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മണ്ഡലം ഒഴിയുമ്പോൾത്തന്നെ പ്രിയങ്കയാകും സ്ഥാനാർത്ഥി എന്ന് രാഹുൽ സൂചിപ്പിക്കുകയും ചെയ്തു.