
അബുദാബി: 53ാമത് ദേശീയ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് യുഎഇ. ആഘോഷത്തിന്റെ ഭാഗമായി പ്രവാസികൾ അടക്കമുള്ള യുഎഇ നിവാസികൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് യുഎഇ ആഭ്യന്തര മന്ത്രാലയം. ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയ ദിനം ആചരിക്കുന്നത്. ‘ഈദ് അൽ ഇത്തിഹാദ്’ എന്നാണ് ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്.

നവംബർ 30 ശനി, ഡിസംബർ 1 ഞായർ, രണ്ട് ദേശീയ ദിനം, ഡിസംബർ മൂന്നിലെ പൊതു അവധി എന്നിവ ചേർത്ത് നാല് അവധി ദിവസങ്ങളാണ് യുഎഇ നിവാസികൾക്ക് ലഭിക്കുന്നത്. അതിനാൽ തന്നെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വമ്പൻ പരിപാടികളും രാജ്യത്ത് സംഘടിപ്പിക്കുന്നുണ്ട്.
മാർഗനിർദേശങ്ങൾ:
മാർച്ചും കൂടിച്ചേരലുകളും സംഘടിപ്പിക്കാതിരിക്കുക, പങ്കെടുക്കാതിരിക്കുക
എല്ലാ ഗതാഗത നിയമങ്ങളും കൃത്യമായി പാലിക്കുക
ഡ്രൈവർമാർ, യാത്രക്കാർ, കാൽനട യാത്രക്കാർ എന്നിവർക്കുമേൽ പാർട്ടി സ്പ്രേ ഉപയോഗിക്കരുത്.
വാഹനങ്ങളുടെ മുൻഭാഗവും ലൈസൻസ് പ്ളേറ്റും കാഴ്ചായോഗ്യമാണെന്ന് ഉറപ്പുവരുത്തുക.
വാഹനങ്ങളുടെ നിറത്തിൽ രൂപമാറ്റം വരുത്താൻ പാടില്ല. മുൻജനാലകളിൽ കറുത്ത നിറം പാടില്ല.
സ്റ്റിക്കറുകൾ, ലോഗോ തുടങ്ങിയവ വാഹനത്തിൽ പതിപ്പിക്കരുത്.
അനുവദനീയമാതിലും കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റാൻ പാടില്ല. സൺറൂഫ്, ജനാല എന്നിവവഴി പുറത്തേയ്ക്ക് തലയിടാൻ പാടില്ല.
നിയമാനുസൃതമല്ലാത്ത മോഡിഫിക്കേഷനുകൾ വാഹനത്തിൽ പാടില്ല.
ഗതാഗതം തടസപ്പെടുത്താനോ ആംബുലൻസ് പോലുള്ള അടിയന്തര വാഹനങ്ങൾ തടയാനോ പാടില്ല.
റോഡുകളിൽ സ്റ്റണ്ട് നടത്താൻ പാടില്ല.
വാഹനത്തിൽ സൺഷെയ്ഡുകൾ ഉപയോഗിക്കാതിരിക്കുക.
ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കായി മാത്രം ഡിസൈൻ ചെയ്ത സ്കാർഫുകൾ ധരിക്കുക.
യുഎഇ പതാക മാത്രമേ ഉയർത്താൻ പാടുള്ളൂ, മറ്റ് രാജ്യങ്ങളുടെ പതാകകൾ അനുവദിക്കില്ല.
പാട്ടുകളുടെ ശബ്ദം നിയന്ത്രിക്കുക.
