
ആലപ്പുഴ: അസാധാരണ അംഗവൈകല്യങ്ങളുമായി നവജാതശിശു പിറന്ന സംഭവത്തിൽ ഡോക്ടർമാർക്കെതിരെ ആരോഗ്യവകുപ്പ് അന്വേഷണം ശക്തമാക്കി. കടപ്പുറം വനിതാശിശു ആശുപത്രിയിലെ ഡോ. പുഷ്പ, ഡോ. ഷേർളി, നഗരത്തിലെ രണ്ട് സ്വകാര്യ ലബോറട്ടറികളിലെ ഡോക്ടർമാർ എന്നിവർക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തതിന് പിന്നാലെയാണിത്.

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നിന്നുള്ള പ്രതിനിധികൾ ഇന്ന് ആലപ്പുഴയിലെത്തും. ആലപ്പുഴ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷിന്റെ ഭാര്യ സുറുമി എട്ടിന് പ്രസവിച്ച ആൺകുഞ്ഞിനാണ് അസാധാരണ വൈകല്യങ്ങൾ കണ്ടെത്തിയത്.
ഗർഭകാലയളവിൽ ഏഴ് തവണ സ്കാനിംഗ് നടത്തിയിട്ടും ശിശുവിന്റെ വൈകല്യങ്ങൾ ഡോക്ടർമാർ കണ്ടെത്തിയില്ലെന്ന് ദമ്പതികളുടെ പരാതിയിൽ പറയുന്നു. ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജും ഇന്നലെ അറിയിച്ചു.
കണ്ണ് തുറക്കാതെ കുഞ്ഞ്

നവംബർ എട്ടിന് രാത്രി ഏഴിന് ശസ്ത്രക്രിയയിലൂടെയാണ് ആൺകുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന്റെ കണ്ണുകൾ യഥാസ്ഥാനത്തല്ല. കണ്ണുകൾ തുറക്കാനാവില്ല. ഹൃദയ വാൽവിന് ദ്വാരമുണ്ട്. ജനനേന്ദ്രിയം പൂർണമല്ല. കൈകാലുകൾക്ക് വളവുണ്ട്. ചെവി യഥാസ്ഥാനത്തല്ല. കുഞ്ഞിനെ മലർത്തികിടത്തിയാൽ നാവ് ഉള്ളിലേക്ക് പോകും. വായ തുറക്കാനാവില്ല. കമഴ്ത്തി മുഖം ചരിച്ച് കിടത്തി മൂക്കിലൂടെ ട്യൂബിട്ടാണ് രണ്ട് മണിക്കൂർ ഇടവേളയിൽ മുലപ്പാൽ നൽകുന്നത്. ടാക്സി ഡ്രൈവറായ അനീഷിന്റെ ഏക വരുമാനത്തിൽ കഴിയുന്ന കുടുംബത്തിന് കുഞ്ഞിന്റെ തുടർചികിത്സയടക്കം വെല്ലുവിളിയാണ്.