
ആധുനിക ശിൽപകലയുടെ സ്ഥാപകനായി അറിയപ്പെടുന്ന ഫ്രാൻസിലെ ഓഗസ്റ്റ് റോഡാന്റെ ‘ദ തിങ്കർ’ ശിൽപത്തിന്റെ പകർപ്പുണ്ട് ലോക ചെസ് ചാംപ്യൻഷിപ് വേദിക്കു തൊട്ടടുത്തുള്ള ഹോട്ടൽ മൈക്കലിനു മുന്നിൽ. ‘ഡിവൈൻ കോമഡി’ എന്ന തന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന നരകത്തിന്റെ വിവരണം എങ്ങനെ വേണം എന്ന ആലോചനയിലാണ്ടു നിൽക്കുന്ന ഇറ്റാലിയൻ കവി ഡാന്റെയാണ് ശിൽപത്തിന്റെ പ്രാഥമിക ആശയം. അതിലുപരി മനുഷ്യന്റെ നിസ്സാരതകൾക്കപ്പുറത്തേക്ക് ചിന്തിക്കാനുള്ള കവിയുടെ കഴിവാണ് റോഡാൻ ഇതിൽ ആവിഷ്കരിച്ചിരിക്കുന്നത്. വേദിക്കടുത്തുള്ള ശിൽപത്തിനു പൂർണ അർഥം കൈവന്നത് ഇത്തവണത്തെ ലോക ചാംപ്യൻഷിപ്പോടെയാണെന്നും പറയാം. തത്വചിന്തകൻ എന്ന ആശയത്തിലൂന്നിയ പ്രതിമയും തത്വചിന്തകൻ എന്ന വിളിപ്പേരുള്ള ഗുകേഷും തത്വചിന്ത ഇഷ്ടപ്പെടുന്ന ഡിങ് ലിറനും.

ചെസ് ഒളിംപ്യാഡിനെപ്പോലെ കാർണിവൽ മൂഡില്ലെങ്കിലും കവി പറഞ്ഞതുപോലെ, എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം സൂപ്പർ ഗ്രാൻഡ് മാസ്റ്റർമാർ മാത്രം. എല്ലാവരും തിരക്കിലാണെന്നു മാത്രം. ഔദ്യോഗിക ചടങ്ങുകൾ, പ്രദർശന മത്സരങ്ങൾ, അനുബന്ധ ചർച്ചകൾ-മുൻ ലോക ചാംപ്യനായ വിശ്വനാഥൻ ആനന്ദ്, ആനന്ദിന്റെ എതിരാളിയായിരുന്ന ബോറിസ് ഗെൽഫൻഡ്, മുൻ വനിതാ ലോക ചാംപ്യൻ അലക്സാൻഡ്ര കോസ്റ്റന്യൂക്, മുൻ ഏഷ്യൻ വനിതാ ചാംപ്യൻ ഐറീൻ സുഖന്ദർ, യുഎസ് ഗ്രാൻഡ്മാസ്റ്റർ മൗറിസ് ആഷ്ലി എന്നിവർ അവരിൽ ചിലർ മാത്രം. ചാംപ്യൻഷിപ് രണ്ടാംപാദത്തിലേക്കു പ്രവേശിക്കുമ്പോൾ മറ്റു പല വമ്പൻ താരങ്ങളും എത്തും.
ആദ്യ ദിവസത്തെ ആശയക്കുഴപ്പമെല്ലാം തീർന്ന് കാണികളുടെ ഫുൾഹൗസ് സാന്നിധ്യം ആയിരുന്നു രണ്ടാംദിനം തുടക്കം മുതലേ. ഗുകേഷാണ് ആദ്യമെത്തിയത്. പിന്നാലെ ഡിങും ടീമും. മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. ഡിങ്ങിനെ വേദിയിലെത്തിച്ച ശേഷം പെട്ടെന്ന് അവർ പുറത്തിറങ്ങി. ഡിങ് കളിക്കാനെത്തുമ്പോഴെല്ലാം ഒപ്പമുണ്ടാകാറുണ്ട് അമ്മ യി ഷിയാവോപിങ്. ലോക ചാംപ്യൻഷിപ്പായതിനാലാകും അച്ഛൻ ഡിങ് വെൻജുനും ഒപ്പമുണ്ടായിരുന്നു. മറ്റാരെക്കാളും അമ്മ നൽകുന്ന ആത്മവിശ്വാസം വലുതാണ് ഡിങ്ങിന്. ‘ഞാൻ നന്നായി കളിച്ചെന്ന് അമ്മ പറഞ്ഞു’-ആദ്യ ഗെയിമിലെ വിജയത്തിനു ശേഷം ഡിങ് പറഞ്ഞു. ഹാരുകി മുറാകാമിയെ വായിക്കുന്ന, കണക്ക് ഇഷ്ടപ്പെടുന്ന മകൻ നല്ലൊരു ജോലി നേടണം എന്നാണ് അവർ ആഗ്രഹിച്ചത്. അവരുടെ ഇഷ്ടത്തിനനുസരിച്ച് ഡിങ് നിയമ പഠനം പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ കോടതിയിലെ നിയമത്തെക്കാളും ചെസിലെ നിയമങ്ങളിലാണ് മകൻ ശോഭിച്ചതെന്നു മാത്രം.
കളി നടക്കുന്ന ഇക്വാരിയസ് ഹോട്ടലിലല്ല, കളിക്കാരുടെ വാർത്താസമ്മേളനം. തൊട്ടടുത്തുള്ള ഹോട്ടൽ ഓറയിലാണ്. കഴി കളിഞ്ഞ് 10 മിനിറ്റിനകം അതു നടക്കും. രണ്ടാംദിനം കളിയേറെ വൈകിയപ്പോൾ ഹോട്ടൽ ഓറയിലേക്കുള്ള ബസ് കിട്ടാതെ ഇക്വാരിയസ് ഹോട്ടലിലെ മീഡിയ റൂമിൽ തന്നെയിരുന്ന് വാർത്താ സമ്മേളനം ലൈവായി കാണുമ്പോൾ ചൈനീസ് പത്രപ്രവർത്തകൻ അടുത്തുവന്നു. ഇന്ത്യ-ചീന ഭായി ഭായി ബന്ധം പുതുക്കി ഒരു ചിരി ചിരിച്ചു. ഒരു പ്രത്യേക നീക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഡിങ് എന്താണു മറുപടി പറഞ്ഞത് എന്നാണയാൾക്ക് അറിയേണ്ടത്. ഡിങ്ങിന്റെ ചൈനീസ് ഉച്ചാരണത്തിലുള്ള ഇംഗ്ലിഷും വളരെ പതുക്കെയുള്ള സംസാരവും അദ്ദേഹത്തിനുപോലും പിടികിട്ടിയില്ലെന്നു സാരം!

നാലാം ഗെയിം ഇന്ന്
ലോക ചെസ് ചാംപ്യൻഷിപ്പിൽ വിശ്രമദിനമായിരുന്നു ഇന്നലെ. പക്ഷേ, കളിക്കാർക്ക് വിശ്രമമില്ലാത്ത ദിനം. ആദ്യ 3 ഗെയിമുകളിലുണ്ടായ പഴുതെല്ലാം അടച്ച് കോട്ട ഭദ്രമാക്കണം. മുൻപെല്ലാം 2 കളിക്കുശേഷം ഒരു വിശ്രമ ദിനം എന്നായിരുന്നു രീതി. എന്നാൽ കളിക്കു വേഗം കൂടിയപ്പോൾ കളിക്കാർക്കു വിശ്രമം കുറഞ്ഞു. നാലാം ഗെയിം ഇന്ന് നടക്കും. ഓരോ മത്സരം വീതം ജയിച്ച ഗുകേഷും ഡിങ് ലിറനും പോയിന്റ് നിലയിൽ തുല്യരായി നിൽക്കുന്നു (1.5–1.5). ഇന്നത്തെ മത്സരത്തിൽ ഡിങ് ലിറനായിരിക്കും വെള്ളക്കരു.