
വാഷിംഗ്ടൺ: ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ് ബി ഐ) ഡയറക്ടറായി ഇന്ത്യൻ വംശജനെ നോമിനേറ്റ് ചെയ്ത് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കശ്യപ് കാഷ് പട്ടേലാണ് പുതിയ എഫ് ബി ഐ ഡയറക്ടർ.

ആദ്യ ട്രംപ് ഭരണകൂടത്തിൽ യുഎസ് പ്രതിരോധ വകുപ്പ് മേധാവിയുമായിരുന്നു കാഷ് പട്ടേൽ. ട്രംപിന്റെ വിശ്വസ്തനെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. “അമേരിക്ക ഫസ്റ്റ് ഫൈറ്റർ” എന്നാണ് ട്രംപ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
‘ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷന്റെ അടുത്ത ഡയറക്ടറായി കശ്യപ് ‘കാഷ്’ പട്ടേലിനെ നിയോഗിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കാഷ് ഒരു മികച്ച അഭിഭാഷകനാണ്. ‘അമേരിക്ക ഫസ്റ്റ്’ ഫൈറ്ററാണ്. അഴിമതി തുറന്നുകാട്ടാനും നീതിയെ സംരക്ഷിക്കാനും അമേരിക്കൻ ജനതയെ സംരക്ഷിക്കാനുമായിട്ടാണ് അദ്ദേഹം തന്റെ കരിയർ ഉപയോഗിച്ചത്.’- ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
പട്ടേലിനെ എഫ് ബി ഐ ഡയറക്ടറായി നോമിനേറ്റ് ചെയ്തുവെന്ന് പ്രഖ്യാപിക്കുന്നതിനൊപ്പം ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസിയുടെ തലവനായി ഫ്ളോറിഡയിലെ ഹിൽസ്ബറോ കൗണ്ടി ഷെരീഫായ ചാഡ് ക്രോണിസ്റ്ററെ തിരഞ്ഞെടുത്തതായും ട്രംപ് അറിയിച്ചു.

തന്റെ ആദ്യ ഭരണകാലത്ത് കാഷ് പട്ടേലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ട്രംപ് വിശദമായി പറയുന്നുണ്ട്. ‘എന്റെ ആദ്യ ടേമിൽ കാഷ് അവിശ്വസനീയമായ രീതിയിലാണ് ജോലി ചെയ്തത്. അദ്ദേഹം പ്രതിരോധ വകുപ്പിൽ ചീഫ് ഒഫ് സ്റ്റാഫ്, നാഷണൽ ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ, കൗണ്ടർ ടെററിസം സീനിയർ ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.’-ട്രംപ് പറഞ്ഞു.