
കണ്ണൂർ: കേരളത്തെ ഞെട്ടിച്ച വളർച്ച കേസിൽ കൃത്യം നടന്ന് പന്ത്രണ്ടാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ് 20ാം തീയതിയാണ് മോഷണം നടക്കുന്നത്. പക്ഷേ മോഷണവിവരം പുറത്തറിഞ്ഞത് നാല് ദിവസങ്ങൾക്ക് ശേഷമായിരുന്നു. അതുകൊണ്ടുതന്നെ തെളിവുകൾ കണ്ടെത്തുന്നത് പൊലീസിന് അൽപം വെല്ലുവിളി ഉയർത്തി.

മോഷണം നടന്ന വീടിന്റെ തൊട്ടടുത്ത് തന്നെയാണ് ലിജീഷ് താമസിക്കുന്നത്. ലിജീഷ് അടക്കം 215 പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തു. കോഴിക്കോട് മുതൽ ബംഗളൂരു വരെയുള്ള സിസിടിവ് ദൃശ്യങ്ങൾ, സമാനമായ രീതിയിൽ ഭവനഭേദനം നടന്ന പഴയ 63 കേസുകൾ എ്നിവയെല്ലാം അന്വേഷണസംഘം പരിശോധിച്ചു. ഒടുവിലാണ് റൂമിൽ നിന്ന് പ്രതി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ലഭ്യമായത്. പിന്നീട് ഇത് കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ അന്വേഷണം.
രണ്ടുതവണയാണ് ലിജീഷ് അയൽപക്കത്തെ അരി വ്യാപാരിയുടെ വീട്ടിൽ മോഷണത്തിന് കയറിയത്. രണ്ടും ഒരേ സമയങ്ങളിൽ. വീടിനെ കുറിച്ച് നന്നായി അറിയാവുന്ന, വീട്ടിൽ ആൾ ഉടനൊന്നും വരില്ലെന്ന് കൃത്യമായി ബോധ്യമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്ന് ഇതോടെ പൊലീസിന് മനസിലായിരുന്നു. അങ്ങനെയാണ് ലീജിഷിന്റെ നീക്കങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.
സിസിടിവിയെ ലിജീഷിന്റെ ദൃശ്യങ്ങൾ അവ്യക്തമായിരുന്നു. ഇയാളുടെ ശരീരഭാഷ മനസിലാക്കുന്നതിനായി നാട്ടിലെ പലർക്കും ദൃശ്യങ്ങൾ അന്വേഷണ സംഘം കൈമാറി. അങ്ങനെയാണ് ഈ രൂപത്തിന് ലിജീഷുമായി ചില സാദൃശ്യങ്ങളുണ്ടെന്ന് ചിലർ വിവരം നൽകുന്നത്. മറ്റൊരു സുപ്രധാന തെളിവ് കൃത്യം നടത്തിയ സമയത്ത് ലിജീഷ് ധരിച്ച ടീഷർട്ട് ആയിരുന്നു. ഇതേ ടീഷർട്ട് നേരത്തെ കണ്ടിട്ടുള്ളവർ അത് സംബന്ധിച്ചും വിവരം കൈമാറി.

കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായതോടെ വീട്ടിലെത്തി ലിജീഷിനെ പൊലീസ് തന്ത്രപരമായി കൂട്ടികൊണ്ടുവരികയായിരുന്നു. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിലൊന്നും പ്രതി പൊലീസിനോട് സഹകരിച്ചില്ല. ഒടുവിൽ വീടിന്റെ പറമ്പിനോട് ചേർന്ന് ഇയാൾ കത്തിച്ച ടീഷർട്ടിന്റെയും ഗ്ളൗസിന്റെ ഭാഗങ്ങൾ കൊണ്ടുവന്നു കാണിച്ചു. ഫിംഗർ പ്രിന്റും ഒത്തുവന്നതോടെ കള്ളൻ കുടുങ്ങുകയായിരുന്നു.
മോഷണം നടത്തിയ സ്വർണവും പണവും കിടപ്പു മുറിയിൽ പ്രത്യേകം പണികഴിപ്പിച്ച അറയിലാണ് ലിജീഷ് ഒളിപ്പിച്ചത്. ഗൾഫിലായിരുന്ന ലിജീഷ് നാട്ടിലെത്തി വെൽഡിംഗ് വർക്കുകൾ ചെയ്തുവരികയായിരുന്നു. പിന്നീടാണ് മോഷണത്തിലേക്ക് ഇയാൾ തിരിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.