
ചങ്ങനാശേരി

അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിലെ നെൽക്കർഷകരുടെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ് / മട പൊട്ടുന്നു. പാടമേത് തോടേതെന്ന് തിരിച്ചറിയാനാവത്ത വിധമാണ് പലയിടവും. ഇന്നലെ രാവിലെ കാലാവസ്ഥ തെളിഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവു നിലച്ചിട്ടില്ല.
ഇന്നലെ ളായിക്കാടിനു സമീപം പായിപ്പാട് കൃഷിഭവനു കീഴിലെ കൊല്ലത്ത് ചാത്തങ്കരി പാടശേഖരത്തിലെ 102 ഏക്കറിലും പായിപ്പാട് രണ്ടാം വാർഡിലെ തെറ്റിച്ചാൽകോടി ചാത്തങ്കരി പാടശേഖരത്തിലെ 35 ഏക്കറിലുമാണ് മട വീണത്. പുഞ്ചക്കൃഷിക്കായി ഒരുങ്ങിയ പാടശേഖരങ്ങളിലാണ് വെള്ളം കയറിയത്. കൊല്ലത്തുചാത്തങ്കരി പാടത്ത് 10 ദിവസങ്ങൾക്ക് മുൻപാണ് വിത പൂർത്തിയാക്കിയത്. ഇവിടെ 3 ഇടങ്ങളിലായാണ് ബണ്ട് പൊട്ടിയത്. കർഷകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ ബണ്ട് പുനർനിർമിക്കുന്ന ജോലി രാത്രി വൈകിയും തുടരുകയാണ്. ശക്തമായ കിഴക്കൻവെള്ളത്തിന്റെ വരവു ബണ്ട് കെട്ടുന്നതിന് പ്രതിസന്ധിയാണ്.
വിതയൊരുക്കത്തിനിടെ മട പൊട്ടി
35 ഏക്കർ വരുന്ന തെറ്റിച്ചാൽകോടി പാടശേഖരത്തിൽ വിതയ്ക്ക് വേണ്ടിയുള്ള ഒരുക്കം പുരോഗമിക്കുന്നതിനിടെയാണ് 2 ഇടങ്ങളിലായി മട പൊട്ടിയത്. ഇവിടം പാട്ടത്തിനെടുത്ത നെടുമുടി സ്വദേശി കർഷകൻ മനോജ് മുകുന്ദൻ 23 ലക്ഷം രൂപ ചെലവിട്ടാണ് കൃഷിക്കായി ബണ്ട് ബലപ്പെടുത്തിയത്. ഇന്നലത്തെ മടവീഴ്ചയോടെ അധ്വാനവും ചെലവഴിച്ച പണവും വെള്ളത്തിലായ അവസ്ഥയിലായി.

കഴിഞ്ഞ മാസവും ഇവിടെ മട വീണിരുന്നു. ജങ്കാറിലെത്തിച്ച മണ്ണുമാന്തി യന്ത്രം കൊണ്ട് ബണ്ട് ബലപ്പെടുത്തുകയായിരുന്നു. മുൻപ് ബലമില്ലാത്ത പരമ്പരാഗത ബണ്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൃഷി ചെയ്യാനുള്ള സാഹചര്യം സർക്കാർ ഒരുക്കി നൽകാതെ ഇനി എന്ത് വിശ്വസിച്ചാണ് കൃഷി ചെയ്യുകയെന്ന് തെറ്റിച്ചാൽകോടി പാടത്തെ നെൽക്കർഷകരും പാടശേഖര സമിതി സെക്രട്ടറിയുമായ സിബി ഏബ്രഹാമും കൺവീനർ ഉപ്പുണ്ണിയിൽ വർഗീസ് ജോസഫും (ബേബിച്ചൻ), ടോമിച്ചനും ചോദിക്കുന്നു. ലാഭമില്ല, അധ്വാനം മാത്രമാണ് മിച്ചമെന്നും ഇവർ പറയുന്നു.