
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തര മെഡിക്കൽ പരിശോധന നടത്താൻ തീരുമാനം. പരിശോധനയ്ക്ക് പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി ഡിഎംഒക്ക് ഇന്ന് കത്ത് നൽകും. രണ്ടരവയസുകാരിയെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിന്റെയും കൂടുതൽ കുഞ്ഞുങ്ങളെ മർദ്ദിക്കാറുണ്ടെന്ന മുൻ ആയയുടെ വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തിലാണ് നടപടി. കുഞ്ഞുങ്ങളെ കൗൺസിലിംഗിനും വിധേയരാക്കും.

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിക്ക് നേരെയുള്ള ശാരീരിക പീഡനത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ ആയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്ചയാണെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുൻ ആയ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
പരാതി പറയുന്ന ആയമാർ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും അധികാരികളോട് പ്രശ്നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും അവർ പറഞ്ഞു. കേസിൽ ഇപ്പോൾ പ്രതികളായവർ മുമ്പും കുറ്റം ചെയ്തവരാണ്. താൽക്കാലികമായി ഇവരെ മാറ്റിയാലും പുനർനിയമനം നടക്കുകയാണ് പതിവെന്നും മാസങ്ങൾക്ക് മുമ്പ് വരെ ശിശുക്ഷേമ സമിതിയിൽ ജോലി ചെയ്തിരുന്ന ആയ പറഞ്ഞു.
ഇതോടെയാണ് സംസ്ഥാന ശിശുക്ഷേ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങളെയും അടിയന്തര മെഡിക്കൽ പരിശോധന നടത്താൻ തീരുമാനിച്ചത്. പ്രത്യേക സംഘത്തിൽ മാനസികാരോഗ്യ വിദഗ്ധരും ഉണ്ടാകും. ഇവരുടെ കൗൺസിലിംഗിൽ ഏതെങ്കിലും തരത്തിലുള്ള പീഡനവിവരം പുറത്തുവന്നാൽ ശക്തമായ നടപടിയെടുക്കാനാണ് തീരുമാനം. കൃത്യമായ ഇടവേളയിൽ മോണിറ്ററിംഗ് സമിതിയെ കൊണ്ട് മിന്നൽ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
