
സിനിമാരംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച ഹേമ കമ്മിറ്റി നല്കിയ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. നിയമപരമായ കാര്യങ്ങള്‍ കോടതി പരിശോധിക്കുകയാണ്. റിപ്പോര്‍ട്ടിലെ നീക്കം ചെയ്തുവെന്ന് പറയുന്ന ഏഴ് പേജുകള്‍ പുറത്തുവരുന്നുവെന്നതില്‍ സര്‍ക്കാറിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സര്‍ക്കാര്‍ എന്തിന് ഭയപ്പെടണം? പുറത്തുവരട്ടെ. ആദ്യഘട്ടത്തില്‍ നിങ്ങള്‍ തന്നെ പറഞ്ഞില്ലേ ഒരുപാട് സംഭവങ്ങള്‍ ഉണ്ടെന്ന്. പുറത്തുവിട്ടപ്പോള്‍ ഒന്നും വന്നില്ലല്ലോ. ഇനി അതിനകത്ത് എന്തെങ്കിലും ഉണ്ടോയെന്ന് എനിക്കറിയില്ല. ഞാന്‍ വായിച്ചിട്ടില്ല. ആരെങ്കിലും നിയമനടപടി സ്വീകരിച്ച് അത് പുറത്ത് കൊണ്ടുവരുന്നെങ്കില്‍ അങ്ങനെ നടക്കട്ടെ. സര്‍ക്കാര്‍ എന്തിന് പ്രതിരോധത്തിലാകണം.
കേരളത്തിലെ സിനിമാരംഗത്ത് നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഡബ്ല്യൂ.സി.സി നല്കിയ അപ്പീലിന്റെ വെളിച്ചത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിക്കുന്നത്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ഇതുപോലെ ഒരു നടപടിയുണ്ടായിട്ടുണ്ടോ?. സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ട്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല’- സജി ചെറിയാന് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ പുറത്തുവിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. സര്‍ക്കാര്‍ പുറത്തുവിടരുതെന്ന് നിര്‍ദേശിച്ച 49 മുതല്‍ 53 വരെയുള്ള പേജുകളിലെ വിവരങ്ങളാണ് പുറത്തുവരുമെന്ന് കരുതുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുന്നോടിയായി വ്യക്തിപരമായ വിവരങ്ങള്‍ അടങ്ങിയ പേജുകള്‍ ഒഴിവാക്കണമെന്നായിരുന്നു വിവരാവകാശ കമ്മീഷന് മുന്നോട്ട് വെച്ച ഉപാധി. ഇത് അനുസരിച്ചാണ് സര്‍ക്കാര്‍ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ നീക്കം ചെയ്തത്. എന്നാല്‍, ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുകയും അതില്‍ ഹിയറിങ് നടക്കുകയും ചെയ്തിരുന്നു.
പേജുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ പോലും ആശയക്കുഴപ്പം ഉണ്ടായിരുന്നുവെന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച മറ്റൊരു പ്രധാന കാര്യം. വ്യക്തിപരമായ വിവരങ്ങള്‍ ഉള്ളതിനാലാണ് ഈ പേജുകള്‍ പുറത്തുവിടാത്തതെന്നും പട്ടിക തയാറാക്കിയതില്‍ പിഴവുണ്ടായിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.
നീക്കം ചെയ്ത പേജുകള്‍ പുറത്തുവരേണ്ടതുണ്ടെന്നായിരുന്നു ഹിയറിങ്ങില്‍ മാധ്യമ പ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ പ്രധാനം. ഇക്കാര്യത്തിലാണ് ശനിയാഴ്ച വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പുറത്തിറങ്ങുന്നത്. ഇതിനൊപ്പം അപേക്ഷ നല്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നീക്കം ചെയ്ത പേജിലെ വിവരങ്ങള്‍ നല്‍കിയേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.