
ഇടുക്കി: പ്രസംഗിക്കാൻ നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും അടിച്ചാൽ തിരിച്ചടിക്കണമെന്നും സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി. ഇടുക്കി ശാന്തൻപാറ സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിലനിൽക്കില്ല. അടിച്ചാൽ തിരിച്ചടിക്കുക, പ്രതിഷേധിക്കുക, പ്രതിഷേധിക്കുന്നതിന് നേരെ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്? ആളുകളെ നമ്മുടെ കൂടെ നിർത്താനാണ്. തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെകൊണ്ട് പറയിപ്പിക്കണം. അടിച്ചാൽ തിരിച്ചടിക്കുക തന്നെ ചെയ്യണം. തമാശയല്ല, ഇവിടെയിരിക്കുന്ന നേതാക്കളെല്ലാം നേരിട്ട് അടിച്ചിട്ടുണ്ട്. ചുമ്മാ സൂത്രപ്പണികൊണ്ട് പ്രസംഗിക്കാൻ നടന്നാൽ പ്രസ്ഥാനം കാണില്ല. നിങ്ങൾ പലരും നേരിട്ടുനിന്ന് അടിച്ചിട്ടുള്ളവരാണെന്ന് എനിക്കറിയാം. നമ്മളെ അടിച്ചാൽ തിരിച്ചടിച്ചു. അതുകൊള്ളാം എന്ന് ആളുകൾ പറയണം. ജനങ്ങൾ അംഗീകരിക്കുന്ന മാർഗം സ്വീകരിക്കണം’- എന്നായിരുന്നു എം എം മണിയുടെ വാക്കുകൾ.
നേരത്തെയും എം എം മണിയുടെ പ്രസംഗത്തിലെ പല പരാമർശങ്ങളും വിവാദമായിട്ടുണ്ട്. യുഡിഎഫ് നേതാവ് ഡീൻ കുര്യാക്കോസിനും മുതിർന്ന നേതാവ് പി.ജെ കുര്യനും എതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും, പിജെ കുര്യൻ പെണ്ണുപിടിയനാണെന്നുമായിരുന്നു മണിയുടെ വിവാദപരാമർശം. സംസ്ഥാന സർക്കാരിനെതിരെയും മണി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു വിമർശനം. ജില്ലയിലെ മുഴുവൻ ആളുകൾക്കും പട്ടയം നൽകാതെ സൂത്രത്തിൽ കാര്യം നടത്താമെന്ന് ഒരു സർക്കാരും കരുതേണ്ടെന്ന് എംഎം മണി പറഞ്ഞു. സിപിഎം സംഘടിപ്പിച്ച ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് മാർച്ചിലായിരുന്നു മണിയുടെ വിമർശനം.