
കൊച്ചി: സ്ക്രീനിൽ തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ ഓടുന്ന വെളുത്ത കാർ. ഒപ്പം മൂന്നാർ 2002-ലെ പ്രഭാതം എന്ന എഴുത്ത്. കാഴ്ചപരിമിതിയുള്ള ഒരാൾക്ക് സിനിമാതിയേറ്ററിലിരുന്ന് ഈ ദൃശ്യം എങ്ങനെ അനുഭവിക്കാം? അതിനുള്ള വഴിയൊരുക്കുകയാണ് സെൻസർ ബോർഡ്. ഭിന്നശേഷിക്കാരെക്കൂടി ചേർത്തുപിടിച്ചാകും ജനുവരി ഒന്നുമുതൽ എല്ലാസിനിമകളും തീയേറ്ററിലെത്തുക.

സംഭാഷണമില്ലാത്ത സിനിമാദൃശ്യങ്ങളുടെ വിവരണം മൊബൈൽ ആപ്പുവഴി കാഴ്ചപരിമിതരുടെ കാതിലെത്തും. കാലവും തീയതിയും സ്ഥലങ്ങളുംപോലെ എഴുതിക്കാട്ടുന്ന വിവരങ്ങളും ഇതിനൊപ്പമുണ്ടാകും. ഇതിനായി ഇപ്പോൾ യുഫോയുടെയും ഗ്രറ്റയുടെയും ആപ്പുകളുണ്ട്. കാഴ്ചപരിമിതർക്കുനൽകുന്ന പ്രത്യേക ടിക്കറ്റിലെ ക്യു.ആർ. കോഡ് സ്കാൻചെയ്താൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യാം. അതിനുശേഷം മൊബൈൽ ഇയർഫോൺ ഉപയോഗിച്ച് ദൃശ്യവിവരണം കേൾക്കാം.
ദൃശ്യമില്ലാതെ വെടിപൊട്ടുന്നതുപോലെയോ കാക്കകരയുന്നതുപോലെയോ ഒക്കെയുള്ള ശബ്ദം കേൾക്കുമ്പോൾ അതിന്റെ വിവരണം കേൾവിപരിമിതിയുള്ളവർക്കുവേണ്ടി എഴുതിക്കാണിക്കണം എന്നും സെൻസർബോർഡ് സർക്കുലർ നിർദേശിക്കുന്നു. പക്ഷേ, മറ്റുള്ളപ്രേക്ഷകരുടെ ആസ്വാദനത്തിന് തടസ്സംസൃഷ്ടിക്കുമോയെന്നതിനാൽ ഈ നിർദേശത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്.
ഇങ്ങനെ വിവരണവും സബ്ടൈറ്റിലും ഉൾപ്പെടുത്തിയ പ്രിന്റ് സമർപ്പിച്ചാൽമാത്രമേ ജനുവരി ഒന്നുമുതൽ സെൻസറിങ്ങിനുള്ള തീയതികിട്ടൂ. ബഹുഭാഷാ ചിത്രങ്ങൾക്ക് ഇപ്പോൾത്തന്നെ ദൃശ്യവിവരണം നിർബന്ധമാണ്. ‘പണി’ എന്ന സിനിമയാണ് ഇത്തരത്തിൽ ആദ്യം തിയേറ്ററിലെത്തിയത്.

ഇൻക്ലൂസീവ് എന്ന ആശയം കൊണ്ടുവരുന്നതിനാണിതെന്ന് സെൻസർബോർഡിലെ ഉന്നതോദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലും ഈ നിബന്ധനയുണ്ട്.
ഒരുഭാഷയിൽ ഇത് തയ്യാറാക്കാൻ ഒരുലക്ഷത്തോളം രൂപയാകും. റെക്കോഡിങ് ചെലവുകുറച്ച് തയ്യാറാക്കുന്നതിനുള്ള ശ്രമംനടത്തുമെന്ന് സപ്ത റെക്കോഡ്സ് ഉടമയും സൗണ്ട് എൻജിനിയറുമായ കിഷൻ മോഹൻ പറഞ്ഞു.