
മോസ്കോ: ഇനിമുതൽ വിസയില്ലാതെ ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് പറക്കാം. അടുത്ത വർഷം ആരംഭത്തിൽ പുതിയ മാറ്റം നടപ്പിലാക്കും. വിനോദസഞ്ചാരത്തിനായി ഇന്ത്യൻ പൗരൻമാർക്ക് വിസയില്ലാതെ റഷ്യയിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുളള ചർച്ചകൾ ജൂൺ മുതൽക്കേ ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ റഷ്യ സന്ദർശിക്കണമെങ്കിൽ ഇന്ത്യക്കാർക്ക് ഇ വിസ നിർബന്ധമാക്കിയിരുന്നു.

ഇ വിസ ലഭിക്കണമെങ്കിൽ നാല് ദിവസമെങ്കിലും കാലതാമസം ഉണ്ടാകുമായിരുന്നു. ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ വർഷം മാത്രം 9,500 ഇന്ത്യക്കാരാണ് റഷ്യയിൽ പ്രവേശിക്കാൻ ഇ വിസയ്ക്ക് അപേക്ഷിച്ചത്. നിലവിൽ ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് യാത്ര ചെയ്യണമെങ്കിൽ റഷ്യൻ എംബസിയിൽ നിന്നോ കോൺസുലേറ്റുകളിൽ നിന്നോ വിസ നേടേണ്ടതുണ്ട്. പക്ഷെ ഈ പ്രക്രിയയ്ക്ക് കാലതാമസമുണ്ടാകാറുണ്ട്. ഇറാൻ, ചൈന എന്നീ രാജ്യങ്ങളിലെ വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ റഷ്യയിൽ പ്രവേശിക്കാൻ അനുമതിയുണ്ട്. ഇത് വിജയകരമായിരുന്നു. അതിനാലാണ് ഇന്ത്യയിലും ഇത് നടപ്പിലാക്കാൻ റഷ്യ പദ്ധതിയിടുന്നത്.
ഇന്ത്യയിൽ നിന്ന് വലിയൊരു ശതമാനം സഞ്ചാരികളാണ് റഷ്യ സന്ദർശിക്കാനെത്തുന്നത്. കഴിഞ്ഞ വർഷം തന്നെ 60,000 ഇന്ത്യക്കാരാണ് മോസ്കോ സന്ദർശിച്ചത്. 2022ൽ സന്ദർശിച്ചതിനേക്കാൾ 22 ശതമാനം കൂടുതലാണിത്. നിലവിൽ ഇന്ത്യൻ പാസ്പോർട്ടുളളവർക്ക് 62 രാജ്യങ്ങളിൽ വിസയില്ലാതെ പോകാം. ഇന്തോനേഷ്യ, മാലിദ്വീപ്, തായ്ലന്റ് എന്നീ രാജ്യങ്ങൾ അവയിൽ ചിലതാണ്.