
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് ഫോറൻസിക് വിദഗ്ദ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പൾസർ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ബാലിശമായ വാദമെന്ന് പറഞ്ഞാണ് ആവശ്യം നിരസിച്ചത്.

സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് അനിവാര്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വീണ്ടും വിസ്തരിക്കുന്നത് കേസിന്റെ വിചാരണ വൈകാൻ ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു. നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയാണ് പൾസർ സുനി.
അതേസമയം, കേസിന്റെ അന്തിമ വാദം തുറന്ന കോടതിയിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി വിചാരണ കോടതിയുടെ പരിഗണനയിലാണ്. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹർജിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുമ്പാകെയാണ് നടി ഹർജി നൽകിയത്.

കേസിലെ പ്രതിയായ നടൻ ദിലീപിനെതിരെ തെളിവില്ലെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരെ അതിജീവിത വിചാരണക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. കൂടാതെ നീതി തേടി രാഷ്ട്രപതിക്കും അതിജീവിത കത്തയച്ചിരുന്നു. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ ഹൈക്കോടതിയും സുപ്രീം കോടതിയും നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് അതീജീവിത നീതിതേടി രാഷ്ട്രപതിക്ക് കത്തയച്ചത്.