
ന്യൂഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്ലുകളുമായി മുന്നോട്ടു പോകാൻ സർക്കാരിന് ആവശ്യമായ ഭൂരിപക്ഷമില്ലെന്ന് കോൺഗ്രസ് എംപിമാർ. വോട്ടെടുപ്പ് നടത്തിയ ശേഷം ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ബില്ലുകൾ അവതരിപ്പിക്കുന്നതിനുള്ള പ്രമേയം നിയമമന്ത്രി അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ഡിവിഷൻ വോട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ 269 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 198 പേർ എതിർത്തു.

മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ മാത്രമേ ഭരണഘടന ഭേദഗതി ബില്ലുകൾ പാസാക്കിയെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ ഓർമ്മപ്പെടുത്തി. 461 വോട്ടുകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. കേന്ദ്ര സർക്കാരിന് 269 വോട്ട് മാത്രമേ നേടിയെടുക്കാൻ സാധിച്ചിട്ടുള്ളൂ. പ്രതിപക്ഷത്തിന് 198 വോട്ടുകളുണ്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പരാജയപ്പെട്ടിരിക്കുന്നു’- മാണിക്കം ടാഗോർ എക്സിൽ കുറിച്ചു.
ഇതേ വാദം തന്നെയാണ് കോൺഗ്രസ് എംപി ശശി തരൂരും ഉന്നയിച്ചത്. സർക്കാരിന് പ്രതിപക്ഷത്തേക്കാൾ വലിയ സഖ്യയുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണ്. ജെപിസിയിലും അതിന്റെ ഘടനയുടെ അടിസ്ഥാനത്തിലും അവർക്ക് ഭൂരിപക്ഷം ഉണ്ടായിരിക്കാം. എന്നാൽ ഇതൊരു ഭരണഘടന ഭേദഗതി ബില്ലാണ്. പാസാകണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. അതുകൊണ്ട് തന്നെ ഇതുമായി അധികകാലം മുന്നോട്ടു പോകാനാകില്ലെന്ന് ശശി തരൂർ കൂട്ടിച്ചേർത്തു.

ലോക്സഭാ,നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള 129ാം ഭരണഘടന ഭേദഗതി ബിൽ ഇന്നലെ അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഞായറാഴ്ച മാറ്റിവയ്ക്കുകയായിരുന്നു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് ബിൽ അവതരിപ്പിച്ചത്. ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം നേരത്തെ അംഗീകാരം നൽകിയിരുന്നു. സർക്കാരിന് കേവല ഭൂരിപക്ഷം മാത്രമുള്ളതിനാൽ പാസാക്കുക എളുപ്പമല്ല. അഞ്ച് ഭരണഘടനാ വകുപ്പുകളിൽ ഭേദഗതി വേണം. ഇരു സഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ പാസാക്കണം. മൂന്നിൽ രണ്ട് നിയമസഭകളും അംഗീകരിക്കണം. നിയമസഭകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കാലാവധി ഉൾപ്പെടുന്നതിനാലാണ് നിയമസഭകളുടെ അംഗീകാരം വേണ്ടിവരുന്നത്. നീക്കം അംഗീകരിക്കില്ലെന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി, ഇടതു കക്ഷികൾ അടക്കം വ്യക്തമാക്കിയിട്ടുണ്ട്.