
കോട്ടയം: തിരുനക്കര ശ്രീനിവാസയ്യർ റോഡിലെ ഇടിഞ്ഞുതാഴ്ന്ന ഭാഗം ജെ.സി.ബി. ഉപയോഗിച്ച് നീക്കിത്തുടങ്ങി. തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെ മുൻപിൽനിന്ന് താഴേക്കുള്ള ഇറക്കത്തിൽ, എൻ.എസ്.എസ്. ശതാബ്ദി സ്മാരക ഹാൾമുതൽ സമൂഹമഠത്തിന് മുൻവശംവരെയുള്ള ഭാഗമാണ് തകർന്നുകിടക്കുന്നത്. ഈ ഭാഗത്തെ ടാറിങ്ങാണ് വ്യാഴാഴ്ച പൊതുമരാമത്ത് അധികൃതരുടെ നേതൃത്വത്തിൽ ഇളക്കിമാറ്റിയത്
കാലാവസ്ഥ അനുകൂലമായാൽ ഒരാഴ്ചയ്ക്കകം പണി പൂർത്തീകരിക്കാനാണ് തീരുമാനം. സമീപത്തെ ഒാട പരിശോധിച്ച് എന്തെങ്കിലും അപാകം കണ്ടെത്തിയാലത് പരിഹരിക്കും. ടാറിങ് നീക്കിയയിടത്ത് ഇന്റർ ലോക്കിങ് കട്ടകൾ പാകും.ഈയിടെയുണ്ടായ ശക്തമായ മഴയിൽ റോഡിനടിയിലെ മണ്ണ് ഒഴുകിപ്പോയി. ഇതോടെയാണ് റോഡ് താഴോട്ടിരുന്ന് കുഴി രൂപപ്പെട്ടത്. ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. തിരുനക്കര ഭാഗത്തുനിന്ന് അതിവേഗം ചാലുകുന്നിലെത്താനും ബേക്കർ ജങ്ഷനിലെ കടുത്ത തിരക്കിലകപ്പെടാതിരിക്കാനുമാണ് നിരവധിയാളുകൾ ഈ റോഡിനെ ആശ്രയിച്ചിരുന്നത്. റോഡ് പണി നടക്കുന്നതിനാൽ ഒരാഴ്ച ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്.
