
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ സിഎൻജി ടാങ്കറും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണം ഒമ്പതായി. ജയ്പൂർ – അജ്മീർ ഹെെവേയിൽ ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടമുണ്ടായത്. പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന സിഎൻജി ടാങ്കറിൽ ട്രക്ക് ഇടിച്ച് തീപിടിക്കുകയായിരുന്നു. അപകടത്തിൽ 41 പേർക്ക് പൊള്ളലേറ്റു.

പരിക്കേറ്റവരിൽ 28 പേരുടെ നില ഗുരുതരമാണ്. മരണനിരക്ക് ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജയ്പൂരിലെ ഭാൻക്രോട്ട മേഖലയിൽ അപകടമുണ്ടായത്. ഇരുപത്തോളം അഗ്നിശമന യൂണിറ്റ് എത്തിയത് തീയണച്ചത്. സംഭവത്തിന്റ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീ പടർന്നതിന് പിന്നാലെ ഒന്നിന് പിറകെ ഒന്നായി നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു.
തീപിടിച്ചതിനെ തുടർന്ന് 300 മീറ്റർ പരിധിയിലുള്ള വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. 10 കിലോമീറ്റർ അകലെ വരെ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. പെട്രോൾ പമ്പിലും തീ പടർന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ സന്ദർശിച്ച് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.