
ബാല്യത്തിലും കൗമാരത്തിലും പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ ജീവിതം… മരുതൂർ ഗോപാലമേനോൻ രാമചന്ദ്രനെ തമിഴകത്തിൻെറ എം.ജി.ആറാക്കി മാറ്റിയത് ആ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ട ചങ്കുറപ്പായിരുന്നു. നീണ്ടകാലത്തെ പരിശ്രമത്തിലൂടെ സിനിമയിൽ സ്വന്തം ഇടം കണ്ടത്തി ‘മക്കൾ തിലക’മായ എം. ജി.ആർ. രാഷ്ട്രീയത്തിൽ പുരട്ചി തലൈവരായതും ജനങ്ങളുടെ മനമറിഞ്ഞ് പ്രവർത്തിച്ച തിലൂടെയായിരുന്നു.

ഡി.എം.കെ. സ്ഥാപകൻ അണ്ണാദുരൈയുമായുള്ള അടുപ്പത്തിലൂടെയായിരുന്നു രാഷ്ടീയപ്രവേശം. ഡി.എം.കെ.യുടെ ജനകീയ മുഖമായി എം.ജി.ആർ മാറാൻ എറെക്കാലം വേണ്ടിവന്നില്ല. 1962-ൽ നിയമസഭ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട എം.ജി. ആർ. 1967-ൽ വൻ ഭൂരിപക്ഷ ത്തോടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1969- ൽ അണ്ണാദുരൈയുടെ മരണത്തെ തുടർന്ന് എം.കരുണാനിധി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തപ്പോൾ പാർട്ടി ട്രഷറർ സ്ഥാനം എം.ജി.ആർ. ഏറ്റെടുത്തു.
1972-ൽ കരുണാനിധി മകൻ എം.കെ.മുത്തുവിനെ തൻെറ രാഷ്ട്രീയ പിൻഗാമിയാക്കി വളർത്തിയെടുക്കാൻ ശ്രമം നടത്തി. ഇക്കാര്യം തിരിച്ചറിഞ്ഞ എം.ജി.ആർ. ഡി.എം. കെ.യിൽ നടന്ന അഴിമതിയെ എതിർത്ത് പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. ഡി.എം. കെ.യുടെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തണമെന്നു എം.ജി.ആർ. ആവശ്യപ്പെട്ടു. ഇതിൽ രോഷം കൊണ്ട് ഡി.എം.കെ. നേതൃത്വം അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറ ത്താക്കി.
1972-ൽ അണ്ണാദ്രാവിഡ മുന്നേറ്റ കഴകം (എ.ഡി.എം. കെ.) രൂപവത്കരിച്ച എം.ജി. ആർ. പിന്നീട് പാർട്ടിയുടെ പേര് ഓൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകമെന്നാക്കി മാറ്റി. 1972 മുതൽ 1977 വരെ പാർട്ടിയെ ജനകീയമാക്കുന്നതിൽ ശ്രദ്ധിച്ച എം.ജി.ആർ, 1974- ൽ പുറത്തിങ്ങിയ ‘നേറ്റു ഇൻട്ര നാളൈ’, 1975-ൽ പുറത്തിറങ്ങിയ ‘ഇദയക്കനി’, എന്നീ സിനിമകളിലൂടെ എ.ഐ.എ.ഡി.എം.കെ.യുടെ നയങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു. 1977-ൽ എ.ഐ.എ.ഡി. എം.കെ. വൻ ഭൂരിപക്ഷത്തോടെ തമിഴകത്തിന്റെ ഭരണം പിടിച്ചെടുത്തു. അന്ന് കോൺഗ്രസ് എ.ഐ.എ.ഡി.എം.കെ. യുടെ സഖ്യകക്ഷിയായിരുന്നു.

എന്നാൽ 1980-ൽ കോൺഗ്രസുമായി അഭിപ്രായവ്യത്യാസം ഉടലെടുത്തു. എം.ജി.ആർ. സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രഭരണത്തിലിരുന്ന കോൺഗ്രസ് രാഷ്ട്രപതിയോട് ശുപാർശ ചെയ്തു. അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട എം.ജി.ആറിൻെറ നേ തൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ വൻ ഭൂരിപക്ഷത്തോടെ എ.ഐ.ഐ. ഡി.എം.കെ. വീണ്ടും അധികാരത്തിൽ വന്നു. സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി ഉൾപ്പെടെ നിരവധി ജനക്ഷേമ പദ്ധതികൾ 1980 മുതൽ 1984 വരെയുള്ള കാലയളവിൽ നടപ്പാക്കി. അതിലൂടെ 1984 -ലും വൻ ഭൂരിപക്ഷത്തിൽ പാർട്ടി അധികാരത്തിലേറി.
ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ പണിയെടുക്കാൻ നിർബന്ധിതരായ കുട്ടികളെ സ്കൂളിലെത്തിക്കാനായി എം. ജി.ആർ. വ്യാപകമായി നടപ്പാക്കിയ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി തമിഴകത്തെ എക്കാലത്തെയും വിപ്ലവകരമായ നടപടികളിലൊന്നായിരുന്നു. എം.ജി.ആറിന്റെ ജന്മശതാബ്ദി ആഘോഷവേളയിലും സാധാരണക്കാരുടെ മനസ്സിലോടിയെത്തുന്നത് അദ്ദേഹം 1982-ൽ പ്രൈമറി സ്കൂളുകളിൽ നടപ്പാക്കിയ ഉച്ചഭക്ഷണ പദ്ധതിയാണ്.
1962-ൽ മുഖ്യമന്ത്രിയായിരുന്ന കാമരാജ് പ്രൈമറി സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം വ്യാപകമാക്കാൻ കഴിഞ്ഞിരുന്നില്ല. സ്കൂളിലെ ഹാജർ നില വർധിപ്പിക്കാനും കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനും വിദ്യാഭ്യാസം സാർവത്രികമാക്കാനുമായാണ് 1982-ൽ ഉച്ചഭക്ഷണ പദ്ധതി വ്യാപകമാക്കിയത്. 1984- ൽ ഹൈസ്കൂൾ വരെ വ്യാപിപ്പിച്ചു. സ്കൂളിലെ ഹാജർനില വർധിപ്പിക്കാനും ശിശുമരണ നിരക്ക് കുറയ്ക്കാനും ഇതിലൂടെ സാധിച്ചു.
പദ്ധതി നടപ്പാക്കാനായി എം. ജി.ആർ. മുന്നോട്ട് വന്നപ്പോൾ ഉദ്യോഗസ്ഥർ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി എതിർക്കുകയായിരുന്നു. നിങ്ങളാരെങ്കിലും ഒരു നേരമെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥരോട് എം.ജി.ആർ. ചോദിച്ചപ്പോൾ ആർക്കും മറുപടിയില്ലായിരുന്നു. പിന്നീട് പദ്ധതിയുടെ വിജയം കണ്ട് എതിർത്തവർപോലും അത്ഭുതപ്പെട്ടു.
നീണ്ട അഭിനയജീവിതത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനുമിടയിൽ എം.ജി.ആറിന്റെ ആരോഗ്യനില എറെ വഷളായിരുന്നു. 1984-ൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ എം. ജി.ആർ. അമേരിക്കയിലെ ബ്രൂക്ക്ലിൻ ഡൗൺസ്റ്റേറ്റ് മെഡിക്കൽ സെൻററിൽ വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. അതേ വർഷം വൃക്ക മാറ്റിവെച്ചു. ആസ്പത്രിയിൽ ചി കിത്സയിൽ കഴിയവെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അക്കാലത്ത് എ.ഐ.എ.ഡി. എം.കെ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത് ജയലളിതയായി രുന്നു. ചികിത്സയ്ക്ക് ശേഷം തമിഴ്നാട്ടിൽ തിരിച്ചെത്തിയ എം.ജി.ആറിന് ഓടിനടന്ന് പ്രവർത്തിക്കാനുള്ള ആരോഗ്യമുണ്ടായിരുന്നില്ല.
1987 ഡിസംബർ 24-ന് എം. ജി.ആർ. വിടവാങ്ങി. വാർത്തയറിഞ്ഞ് പതിനായിരങ്ങൾ എം.ജി.ആറിന്റെ വസതിയിലേക്കെത്തി. മറീന ബീച്ചിലെ സമാധിസ്ഥലത്തേക്കുള്ള വിലാ പയാത്രയിൽ ജനലക്ഷങ്ങൾ അണിചേർന്നു. പത്തുലക്ഷത്തോളം പേർ എം.ജി.ആറിനെ അവസാനമായി കാണാൻ എത്തിയിരുന്നുവെന്നാണ് കണക്കുകൾ.
എം.ജി.ആർ. വിടപറഞ്ഞ് 37 വർഷം ആകുമ്പോഴും അദ്ദേഹത്തിന്റെ ഓർമകൾ തമിഴ്ജനതയിൽ സജീവമായി നിലകൊള്ളുകയാണ്. മറീനയിലെ എം.ജി.ആർ. സമാധി യിലേക്കും ടി.നഗറിലെ സ്മാരക വസതിയിലേക്കും നൂറുകണക്കിനാളുകൾ എത്തുന്നു. വർഷങ്ങൾ പിന്നിട്ടാലും തമിഴകത്തിന്റെറെ പുരട്ച്ചി തലൈവരായി എം.ജി.ആർ. നിലകൊള്ളും.