
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബാർമാൽ ജില്ലയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ലാമൻ ഉൾപ്പെടെ ഏഴ് ഗ്രാമങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ കൊല്ലപ്പെട്ടതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ബർമാലിലെ മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിക്കപ്പെട്ടതായും വിവരമുണ്ട്. വ്യോമാക്രമണം മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. വ്യോമാക്രമണം നടത്തിയതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. പാകിസ്ഥാൻ വ്യോമാക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിർത്തിക്കടുത്തുള്ള താലിബാൻ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൈന്യവുമായി അടുത്ത വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.
പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിലെ ഒരു പർവതപ്രദേശത്താണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു, ഒരു ഗ്രാമം പൂർണമായും നശിപ്പിക്കപ്പെട്ടു. ഒരു പരിശീലന കേന്ദ്രം തകർത്തതായും ചില ഭീകരരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഇരകളിൽ ഭൂരിഭാഗവും വസീറിസ്ഥാൻ മേഖലയിൽ നിന്നുള്ള അഭയാർത്ഥികളാണെന്ന് താലിബാന്റെ പ്രതിരോധ മന്ത്രാലയം പറഞ്ഞു. വ്യോമാക്രമണത്തെ “ഭീരുത്വം” എന്ന് വിശേഷിപ്പിച്ച മന്ത്രാലയം, പാകിസ്ഥാന്റെ ഏകപക്ഷീയമായ വ്യോമാക്രമണം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും തങ്ങളുടെ പ്രദേശത്തിന്റെ പ്രതിരോധം അവരുടെ അവിഭാജ്യമായ അവകാശമായി കണക്കാക്കുന്നു എന്നും പറഞ്ഞു.