
എരുമേലി ∙ കാഞ്ഞിരപ്പള്ളി – എരുമേലി റോഡിൽ കൊരട്ടി പാലം മുതൽ എരുമേലി വരെയുള്ള അനധികൃത കടകൾ നീക്കം ചെയ്യാൻ ആർഡിഒ ഡി.രഞ്ജിത്തിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനം. ചന്ദനക്കുടം, എരുമേലി പേട്ട ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണു യോഗം ചേർന്നത്. തീർഥാടനകാലം ആയതോടെ റോഡിന്റെ വശങ്ങളിൽ അനേകം അനധികൃത കടകളാണു സ്ഥാനം പിടിച്ചത്. ഇത് മൂലം ഗതാഗതതടസ്സം ഉണ്ടാകുന്നതായും അപകടസാധ്യതയുണ്ടെന്നും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും മോട്ടർ വാഹന വകുപ്പും അഭിപ്രായപ്പെട്ടു. ഈ കച്ചവട സ്ഥാപനങ്ങളിൽ ലൈസൻസ് ഇല്ലാത്തവ വിവിധ സ്ക്വാഡുകൾ ഏകോപനത്തോടെ എത്രയും വേഗം നീക്കം ചെയ്ത് റിപ്പോർട്ട് നൽകണമെന്ന് ആർഡിഒ ആവശ്യപ്പെട്ടു.

അനധികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നോട്ടിസ് നൽകിയതായി പഞ്ചായത്ത് സെക്രട്ടറിയും യോഗത്തെ അറിയിച്ചു. കണമല ഭാഗത്ത് അതിഥി സംസ്ഥാനക്കാർ തമ്പടിച്ചിരിക്കുന്ന പ്രദേശത്ത് പരിസര മലിനീകരണം നിയന്ത്രിക്കുന്നതിനു ശുചിത്വമിഷൻ പഞ്ചായത്തുമായി ബന്ധപ്പെട്ട് ബയോശുചിമുറികൾ സ്ഥാപിക്കണമെന്നും ഡപ്യൂട്ടി കലക്ടർ അമൽ മഹേശ്വർ നിർദേശിച്ചു. കാനനപാതയിലെ സമയക്രമം കൃത്യമായി അറിയിക്കണമെന്നും ഡപ്യൂട്ടി കലക്ടർ ആവശ്യപ്പെട്ടു.
നിലവിൽ സമയക്രമം സംബന്ധിച്ച് സംശയം നിലനിൽക്കുന്നുണ്ട്. ധർമശാസ്താ ക്ഷേത്രത്തിനു സമീപം മാലിന്യം ശേഖരിക്കാൻ പഞ്ചായത്ത് മാലിന്യബിൻ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അറിയിച്ചു. തഹസിൽദാർ കെ.എം.ജോസുകുട്ടി, റവന്യു കൺട്രോൾ റൂം ചാർജ് ഓഫിസർ ഗിരീഷ് കുമാർ, ഡപ്യൂട്ടി തഹസിൽദാർ ജെ. സിജു തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിലെ നിർദേശങ്ങളും തീരുമാനങ്ങളും ഇവയാണ്.
പൊലീസ്

മകരവിളക്ക് തീർഥാടനകാലത്തെ തിരക്ക് തീർഥാടക തിരക്ക് പരിഗണിച്ച് 139 പൊലീസ് ഉദ്യോഗസ്ഥരെ കൂടി അധികമായി എരുമേലിയിൽ സേവനത്തിനുണ്ടാകും.ആഘോഷങ്ങൾക്ക് മുന്നോടിയായി മുൻ കാലങ്ങളിലെ പ്രശ്നക്കാരെ കണ്ടെത്തി മുൻകൂട്ടി അറസ്റ്റ് ചെയ്യും.
ഭക്ഷ്യസുരക്ഷാ വകുപ്പ്
മണ്ഡലകാലത്ത് 22 കേസ് റജിസ്റ്റർ ചെയ്തു. 94,000 രൂപ പിഴ ഈടാക്കി. 59 കടകൾക്ക് നോട്ടിസ് നൽകി.
എക്സൈസ് വകുപ്പ്
200 കേസുകൾ റജിസ്റ്റർ ചെയ്തു. പൊതു സ്ഥലത്ത് മദ്യപിച്ചതിനു 5 കേസുകൾ എടുത്തു.24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കുന്നു. ലീഗൽ മെട്രോളജി 24 കേസുകളിൽ ആയി 1.2 ലക്ഷം രൂപ പിഴ ഈടാക്കി.
കെഎസ്ആർടിസി
18 ബസുകളാണ് പമ്പയ്ക്ക് യാത്ര ചെയ്യുന്നത്. തിരക്ക് ഉണ്ടാകുന്നത് അനുസരിച്ച് തടസ്സമില്ലാതെ പമ്പ സർവീസ് നടത്തും.