
നെടുമ്പാശേരി: ദാമ്പത്യ ജീവിതത്തിൽ 50 വർഷം പിന്നിട്ടവർ നാദസ്വരത്തിന്റെയും കുരവയുടെയും ശബ്ദമുഖരിത അന്തരീക്ഷത്തിൽ മന്ത്രകോടി കൈമാറിയും തുളസിമാല ചാർത്തിയും വീണ്ടും ‘നവ വധൂവരന്മാർ’ ആയത് കുറുമശേരിക്ക് വേറിട്ട കാഴ്ചയായി.
കുറുമശേരി ചൈതന്യ മഹിളാസമാജം രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് 50 വർഷം പിന്നിട്ട നാല് ദമ്പതികൾക്ക് വ്യത്യസ്തമായ ആദരവ് നൽകിയത്. കുറുമശേരി പിണ്ടാണിപറമ്പിൽ രാഘവൻ – വത്സല, അമ്പാട്ടുപറമ്പിൽ വിശ്വംഭരൻ – സാവിത്രി, ദർശനയിൽ ബാലകൃഷ്ണൻ – പ്രസന്ന, പള്ളത്ത് വീട്ടിൽ പരമേശ്വരൻ – വിലാസിനി എന്നിവരാണ് വീണ്ടും വധൂവരന്മാരായത്. വിവാഹ ചടങ്ങുകൾ വേദിയിൽ പുനരാവിഷ്കരിച്ചപ്പോൾ ജനപ്രതിനിധികളും നാട്ടുകാരും ആഹ്ളാദം പങ്കുവച്ചു.
