
വർക്കല : 92-ാമത് ശിവഗിരി തീർത്ഥാടനത്തിൻ്റെ ഭാഗമായ സംവരണ സംരക്ഷണ സമ്മേളനം ശിവഗിരിയിൽ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സാമൂഹിക നീതി ഉറപ്പാക്കാൻ സ്വകാര്യമേഖലയിലും സംവരണം വേണം. 1991-ൽ പുത്തൻ സാമ്പത്തിക നയങ്ങൾ രാജ്യത്ത് നടപ്പിലാക്കുമ്പോൾ പ്രാമുഖ്യം ലഭിച്ചത് സ്വകാര്യവൽക്കരണ നയങ്ങൾക്കാണ്. സംവരണത്തെ പ്രത്യക്ഷത്തിൽ എതിർക്കാതെ സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിച്ച് ഈ പരിരക്ഷയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴും നടക്കുന്നത്. സർക്കാർ ആസ്തികൾ വിനിയോഗിച്ച് വികസിക്കുന്ന സ്വകാര്യമേഖലയിൽ സംവരണം നിഷ്കർഷിക്കാത്തതിനാൽ പിന്നോക്ക വിഭാഗങ്ങൾക്ക് അവിടേക്ക് പ്രവേശിക്കാൻ കഴിയില്ല. “കാസ്റ്റ് “എന്ന സാമൂഹിക യാഥാർത്ഥ്യത്തെ അഭിസംബോധന ചെയ്യാതെ ദരിദ്രരെന്ന “ക്ലാസി”നെ ഭരണാധികാരികൾ മുറുകെ പിടിക്കുകയാണ്. പിന്നോക്ക വിഭാഗങ്ങൾക്ക് സമ്പത്തുണ്ടായാലും സാമൂഹിക പദവി ലഭിക്കുന്നില്ല. പദവി ലഭ്യമാക്കാത്ത സമ്പത്തിന്റെയും തൊഴിലിന്റെയും പേരിൽ മേൽത്തട്ട് പരിധിയും ഉപവർഗ്ഗീകരണവും നടത്തി പാർശ്വവൽകൃത വിഭാഗങ്ങളെ വിഘടിപ്പിക്കുകയാണ്. ഇന്ത്യൻ സാമൂഹ്യ വൈവിധ്യങ്ങളുടെ സമഗ്രമായ ചിത്രം ലഭ്യമാകുന്ന ജാതി സെൻസസ് നടത്തുന്നതിന് സർക്കാരുകൾ തയ്യാറാകുന്നില്ല. അധികാര വിഭവ പങ്കാളിത്തത്തിന്റെ ശരിയായ സ്ഥിതിവിവര കണക്കുകൾ നയ രൂപീകരണത്തിനും, നീതിയുക്തമായ വിതരണത്തിനും അനിവാര്യമാണ്. മലയാളി മെമ്മോറിയലിനും, ഈഴവ മെമ്മോറിയലിനും, നിവർത്തന പ്രക്ഷോഭത്തിനും വേദിയായ കേരളത്തിൽ നിന്നും പ്രാതിനിധ്യ ജനാധിപത്യത്തിനു വേണ്ടിയുള്ള പുതിയ പോരാട്ടങ്ങൾക്ക് തുടക്കമുണ്ടാവണം, അദ്ദേഹം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.
