
തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ്. സിപിഎം നൽകിയ പരാതിയിലാണ് മംഗലപുരം പൊലീസ് കേസെടുത്തത്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് മധുവിനെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബർ ഒന്നിനാണ് സിപിഎം ഏരിയ സെക്രട്ടറിയായിരുന്ന മധു ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്. തുടർന്ന് ബിജെപിയിൽ ചേർന്ന മധുവിനെതിരെ സിപിഎം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏരിയ സമ്മേളനത്തിന് പിരിച്ച പണം തട്ടിയെടുത്തെന്നായിരുന്നു പരാതി.
4.80 ലക്ഷം രൂപ മധു തിരിച്ചടയ്ക്കാനുണ്ട്. ലോക്കൽ സെക്രട്ടറിമാർ പിരിച്ചെടുത്ത പണമാണിത്. അത് തിരികെ ലഭിച്ചേ മതിയാകൂവെന്നും സിപിഎം പരാതിയിൽ പറയുന്നു. പോത്തൻകോട് നടന്ന സമ്മേളനത്തിന് മൈക്ക് സെറ്റ്, പന്തൽ, അലങ്കാരം തുടങ്ങിയവയ്ക്കായി ബാക്കി നൽകേണ്ട പണം നൽകിയില്ലെന്ന് കരാറുകാർ പരാതിപ്പെട്ടതോടെ ഏരിയ സെക്രട്ടറി ജലീൽ ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. ലോക്കൽ സെക്രട്ടിമാർ അതാത് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയതായി ജില്ലാ സെക്രട്ടറി വി ജോയി അറിയിച്ചു. പല വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയതായും സിപിഎമ്മിന്റെ പരാതിയിലുണ്ട്.

തന്നെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു മധു മുല്ലശ്ശേരിയുടെ ഇറങ്ങിപ്പോക്ക്. ഇതു സംബന്ധിച്ച ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയായിരുന്നു ഇറങ്ങിപോയത്. സമ്മേളനം വിട്ട അദ്ദേഹം പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായ വിമർശനം നടത്തുകയും ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എ. റഹീം എം.പി, എം. വിജയകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലായിരുന്നു മധു മുല്ലശ്ശേരിയുടെ പ്രതിഷേധം.