മലപ്പുറം: ദേശീയപാതയിൽ വെളിയങ്കോട് മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ 17കാരിക്ക് ദാരുണാന്ത്യം. ബസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്ളാം ഹയർ സെക്കന്ററി മദ്രസ വിദ്യാർത്ഥി ഹിബ(17) മരിച്ചത്. അപകടത്തിൽ പാലത്തിന്റെ കൈവരിയിലെ തെരുവ് വിളക്കിൽ തലയിടിച്ചായിരുന്നു കുട്ടിയുടെ മരണം. തിങ്കളാഴ്ച പുലർച്ചെ 3.45ഓടെയാണ് അപകടം ഉണ്ടായത്. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്ളാം ഹയർ സെക്കന്ററി മദ്രസയിൽ നിന്ന് കുട്ടികളുമായി വാഗമണ്ണിൽ ടൂർ പോയി മടങ്ങുകയായിരുന്നു ബസ്.
മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ചശേഷം ബസ് സ്ട്രീറ്റ് ലൈറ്റിലും ഇടിക്കുകയായിരുന്നു. രണ്ട് കുട്ടികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുമുണ്ട്. ഗുരുതര പരിക്കുള്ള ഇവരെ മലപ്പുറം കോട്ടയ്ക്കലിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമായതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഹിബയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
