
ഇടുക്കി: നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് കട്ടപ്പന സഹകരണ സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്ത വ്യാപാരിയായ സാബു തോമസിനെതിരെ അധിക്ഷേപ പരാമർശവുമായി എംഎം മണി എംഎൽഎ. സാബുവിന് മാനസിക പ്രശ്നമുണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്നാണ് മണി പറഞ്ഞത്. സാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കട്ടപ്പനയിലെ വിശദീകരണ യോഗത്തിലാണ് എംഎൽഎയുടെ വിവാദപരാമർശം.

‘സാബുവിന്റെ മരണത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ ഞങ്ങൾക്കോ ഞങ്ങളുടെ ബോർഡിനോ ബോർഡ് പ്രസിഡന്റിനോ യാതൊരു പങ്കുമില്ല. അതിന് തക്കതായ ഒരു പ്രവൃത്തിയും ഞങ്ങൾ ചെയ്തിട്ടില്ല. ഇതെല്ലാം പറഞ്ഞ് വഴിയേപോകുന്ന വയ്യാവേലി ഞങ്ങളുടെ തലയിൽ കെട്ടിവച്ച് അതിന്റെ പാപഭാരം മുഴുവൻ ഞങ്ങളെ ഏൽപ്പിക്കാൻ ആരും ശ്രമിക്കേണ്ട. അങ്ങനെയൊന്നും വീഴുന്ന പ്രസ്ഥാനമല്ല സിപിഎം. മാനമിടിഞ്ഞ് വന്നാലും തടയാമെന്ന മനോഭാവമാണ് ഞങ്ങൾക്ക്.
ഞങ്ങൾക്ക് ഒരു പങ്കുമില്ല. സാബുവിന് മറ്റെന്തെങ്കിലും മാനസിക പ്രശ്നമുണ്ടോ, ചികിത്സ ചെയ്തിരുന്നോ, അതിന് ഡോക്ടറെ സമീപിച്ചിരുന്നോ എന്നുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്. അല്ലാതെ ഞങ്ങളെ മെക്കിട്ട് കേറാൻ വന്നാൽ ഞങ്ങളുടെ അടുത്ത് ചെലവാകില്ല’- എന്നായിരുന്നു എംഎം മണിയുടെ വാക്കുകൾ.

കഴിഞ്ഞ ഡിസംബർ 20നാണ് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാബുവിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച ആത്മഹത്യാകുറിപ്പിൽ തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറി റെജിയും ജീവനക്കാരായ ബിനോയും ഷിജുവുമാണെന്ന് എഴുതിയിരുന്നു. കൂടാതെ സൊസൈറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി കുടുംബവും രംഗത്തെത്തിയിരുന്നു. പിന്നാലെ ബാങ്ക് മുൻ പ്രസിഡന്റും സി.പി.എം മുൻ ഏരിയ സെക്രട്ടറിയുമായ വി.ആർ. സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു.