
ശിവഗിരി: അഷ്ട ലക്ഷ്യങ്ങളിൽ അറിവും ഗുരുകൃപയിൽ ആത്മവിശുദ്ധിയും പകർന്ന് 92-ാ മത് ശിവഗിരി മഹാതീർത്ഥാടനം പര്യവസാനിച്ചു. കണ്ണാടിയും ഓങ്കാര ദീപവും ശാരദാ മഠവും പ്രതിഷ്ഠകളില്ലാത്ത അദ്വൈതാശ്രമവും സ്ഥാപിച്ച് സമൂഹത്തെ പരബ്രഹ്മ ചൈതന്യത്തിലേക്ക് ഉയർത്തിയ ശ്രീനാരായണഗുരുവിന്റെ കരുണാകടാക്ഷം ഏറ്റുവാങ്ങി, അറിവും നന്മയും അവബോധവും മനസ്സിൽ ചേർത്ത് വച്ച് ധന്യതയോടെ തീർത്ഥാടകർ മടങ്ങി.
ഡിസംബർ 15 മുതൽ ശിവഗിരിയിൽ തീർത്ഥാടന കാലം ആരംഭിച്ചിരുന്നു. മഹാ തീർത്ഥാടന ദിനങ്ങളായ ഡിസംബർ 30, 31, ജനുവരി 1 ദിനങ്ങളിൽ ഗുരുദേവ മഹാസമാധിയിൽ അണമുറിയാത്ത ഭക്തജന പ്രവാഹമായിരുന്നു. ചരിത്രപരമായ സവിശേഷതകൾ കൊണ്ട് സമ്പന്നമായിരുന്നു അറിവിന്റെ മഹാമഹം. കുമാരനാശാന്റെ ദേഹ വിയോഗശതാബ്ദി, ഗുരുദേവന്റെ അനുഗ്രഹത്തോടെ സമാരംഭം കുറിച്ച കഥാപ്രസംഗത്തിന്റെ ശതാബ്ദി എന്നിവയുടെ നിറവിലാണ് ഇത്തവണ തീർത്ഥാടനം നടന്നത്. ‘ലോകസമാധാനത്തിന് ഗുരുസന്ദേശങ്ങൾ വഴികാട്ടിയാണ് ” എന്ന് ലോകാരാദ്ധ്യനായ ഫ്രാൻസിസ് മാർപാപ്പ ശിവഗിരിമഠം വത്തിക്കാനിൽ സംഘടിപ്പിച്ച ലോകമത പാർലമെന്റിൽ പ്രഖ്യാപിച്ചതിന്റെ മധുരോദാരമായ സ്മരണയാൽ ആനന്ദചിത്തരായാണ് തീർത്ഥാടനം കൊണ്ടാടിയത്. ഭഗവാൻ ശ്രീനാരായണഗുരുവിന്റെ ദർശനം വിശ്വമാകെ ശ്രദ്ധിക്കപ്പെട്ട വേള കൂടിയാണിത്.

ഗുരുദേവൻ വിഭാവനം ചെയ്ത തീർത്ഥാടന ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക ശാസ്ത്ര പരിശീലനം എന്നീ സാർവ്വകാലിക വിഷയങ്ങളെ ആസ്പദമാക്കി ശിവഗിരിയിൽ നടന്ന സമ്മേളനങ്ങളിൽ വിവിധ മേഖലകളിൽ പ്രഗത്ഭരായ വ്യക്തികൾ പ്രഭാഷണങ്ങൾ നടത്തി. വിദ്യാർത്ഥി യുവജന സമ്മേളനവും സാഹിത്യ സമ്മേളനവും സംഘടിപ്പിച്ചിരുന്നു. കായിക കലാ മത്സരങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയിരുന്നു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ തീർത്ഥാടകരാൽ സമ്പന്നമായിരുന്നു സമ്മേളനവേദികൾ. 31ന് പുലർച്ചെ ഗുരുദേവറിക്ഷ മഹാസമാധിയിൽ നിന്ന് ശിവഗിരി കുന്നിറങ്ങി നഗര പ്രദക്ഷിണം നടത്തിയ തീർത്ഥാടക ഘോഷയാത്രയിൽ പതിനായിരങ്ങൾ ‘ഓം നമോ നാരായണായ” നാമജപത്തോടെ പങ്കെടുത്തു. തമിഴ്നാട്, കർണ്ണാടക ദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ പ്രവാഹവും ഇത്തവണത്തെ തീർത്ഥാടനത്തിന് പകിട്ടേകി. പുതുവത്സരപൂജയും മഹാസമാധി പ്രതിമാ പ്രതിഷ്ഠാദിന പൂജയും ഭക്തിനിർഭരമായി ഇന്നലെ നടന്നു.