
ചങ്ങനാശേരി:പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് 148–-ാം മന്നം ജയന്തി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം. മന്നം സമാധിയിൽ ബുധനാഴ്ച പുലർച്ചെ പുഷ്പാർച്ചനയോടെ ആഘോഷങ്ങൾ ആരംഭിച്ചു. മന്നത്ത് പദ്മനാഭന്റെ ഛായാചിത്രത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായരും ചട്ടമ്പിസ്വാമിയുടെ ചിത്രത്തിന് മുന്നിൽ പ്രസിഡന്റ് ഡോ. എം ശശികുമാറും ദീപം തെളിച്ചു.

എൻഎസ്എസ് ആസ്ഥാനത്തെ സ്കൂൾ മൈതാനിയിൽ തയ്യാറാക്കിയ മന്നം നഗറിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ ഡോ. എം ശശികുമാർ അധ്യക്ഷനായി. ജി സുകുമാരൻനായർ സ്വാഗതവും വിശദീകരണവും നടത്തി. എൻഎസ്എസ് ട്രഷറർ എൻ വി അയ്യപ്പൻപിള്ള പ്രമേയം അവതരിപ്പിച്ചു. കരയോഗം രജിസ്ട്രാർ വി വി ശശിധരൻനായർ നന്ദിപറഞ്ഞു. വൈകിട്ട് ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ നടന്ന സംഗീതക്കച്ചേരിയും നടി രമ്യ നമ്പീശനും സംഘവും അവതരിപ്പിച്ച നൃത്തവും ജയന്തി ആഘോഷങ്ങൾക്ക് മിഴിവേകി.
മന്നത്ത് പദ്മനാഭന്റെ 148-ാമത് ജയന്തി വ്യാഴാഴ്ച ആഘോഷിക്കും. രാവിലെ ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, എട്ടിന് വെട്ടിക്കവല കെ എൻ ശശികുമാറും സംഘവും അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരി, 10.30-ന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം. തുടർന്ന് ചേരുന്ന മന്നംജയന്തി സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനംചെയ്യും. എൻഎസ്എസ് പ്രസിഡന്റ് എം ശശികുമാർ അധ്യക്ഷനാകും. കെ ഫ്രാൻസിസ് ജോർജ് എംപി അനുസ്മരണപ്രഭാഷണം നടത്തും.
“ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ജനങ്ങളിൽ ചേരിതിരിവുണ്ടാക്കി മതേതരത്വവും ജനാധിപത്യവും തകർക്കാനുള്ള ചിലരുടെ ശ്രമങ്ങൾ അപലപനീയമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ പറഞ്ഞു. മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ചുള്ള അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ പാർടികളോടും സമദൂര നിലപാട് തന്നെയാണ് സ്വീകരിക്കുകയെന്നും എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. നായർ സമുദായം ഉൾപ്പെടുന്ന മുന്നാക്ക സമുദായം സർക്കാരുകളിൽനിന്ന് അവഗണന നേരിടുകയാണ്. സമൂഹത്തിന് സഹായകമാകുന്ന രീതിയിൽ പ്രവർത്തിച്ചിട്ടും കേന്ദ്രസർക്കാരിൽനിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. അതേസമയം കോടിക്കണക്കിന് രൂപ മറ്റ് വിഭാഗങ്ങൾക്ക് നൽകാൻ സംസ്ഥാനങ്ങൾക്ക് അനുവദിക്കുകയും ചെയ്യുന്നുവെന്നും ജി സുകുമാരൻനായർ പറഞ്ഞു.