
ചെന്നൈ: നിയമസഭയിൽ പ്രസംഗം നടത്താൻ വിസമ്മതിച്ച് തമിഴ്നാട് ഗവർണർ ആർ എൻ രവി. സമ്മേളനത്തിന്റെ തുടക്കത്തിൽ ദേശീയ ഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

സഭ സമ്മേളനം ആരംഭിക്കുമ്പോൾ തമിഴ്നാടിന്റെ സംസ്ഥാന ഗീതമായ തമിഴ് തായ് വാഴ്ത്തും സഭ പിരിയുമ്പോൾ ദേശീയ ഗാനവും ആലപിക്കുന്നതാണ് പതിവ്. എന്നാൽ തുടക്കവും അവസാനവും ദേശീയ ഗാനം ആലപിക്കണമെന്ന് ഗവർണർ വാശിപിടിച്ചു. തമിഴ് തായ് വാഴ്ത്ത് പാടിയതോടെ അദ്ദേഹം ഇറങ്ങിപ്പോയി. തുടർന്ന് സ്പീക്കർ എം അപ്പാവ് നയപ്രഖ്യാപനം നടത്തുകയായിരുന്നു.
‘ഭാരതത്തിന്റെ ഭരണഘടനയും ദേശീയഗാനവും ഇന്ന് തമിഴ്നാട് നിയമസഭയിൽ വീണ്ടും അപമാനിക്കപ്പെട്ടു. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന പ്രഥമ മൗലിക കടമകളിൽ ഒന്നാണ് ദേശീയഗാനത്തെ ബഹുമാനിക്കുക എന്നത്. എല്ലാ സംസ്ഥാന നിയമസഭകളിലും തുടക്കത്തിലും അവസാനത്തിലും ദേശീയ ഗാനം ആലപിക്കും.

ഇന്ന് ഗവർണർ സഭയിൽ എത്തിയപ്പോൾ തമിഴ് തായ് വാഴ്ത്ത് മാത്രമേ പാടിയിട്ടുള്ളൂ. ഗവർണർ സഭയുടെ ഭരണഘടനാപരമായ കടമയെക്കുറിച്ച് ആദരവോടെ ഓർമ്മിപ്പിക്കുകയും സഭാനേതാവായ മുഖ്യമന്ത്രിയോടും സ്പീക്കറോടും ദേശീയ ഗാനം വേണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. നടക്കാതായതോടെ ഗവർണർ അഗാധമായ വേദനയോടെ സഭ വിട്ടു ‘-രാജ്ഭവൻ അറിയിച്ചു. ഗവർണറുടെ പ്രവൃത്തിയെ ‘കുട്ടിത്തം’ എന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിശേഷിപ്പിച്ചത്.