
തിരുവനന്തപുരം: കേന്ദ്രസർക്കാർ സബ്സിഡികൾ വിതരണം ചെയ്യുന്നു എന്ന വ്യാജേന തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് ശ്രമം. ഇന്ത്യാപോസ്റ്റിന്റെ യഥാർഥ വിവരങ്ങളാണെന്ന വ്യാജേന തട്ടിപ്പുകാർ പുറത്തുവിട്ട വെബ്സൈറ്റ് ലിങ്ക് വാട്സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. തപാൽ വകുപ്പ് വഴി സർക്കാർ സബ്സിഡികൾ വിതരണം ചെയ്യുന്നു എന്ന വ്യാജസന്ദേശം ഉൾക്കൊള്ളിച്ചാണ് വെബ്സൈറ്റ് ലിങ്ക് പ്രചരിക്കുന്നത്.
ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഇന്ത്യാ പോസ്റ്റിന്റെ ലോഗോയും ചിത്രങ്ങളും അടങ്ങിയ വെബ്സൈറ്റ് തെളിയും. തപാൽവകുപ്പിന്റെ സന്ദേശമാണെന്ന് കരുതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകിക്കഴിയുമ്പോൾ സമ്മാനം ലഭിക്കാൻ തന്നിട്ടുള്ള ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടും. ഇതുചെയ്താൽ വൻ തുകയോ കാറോ സമ്മാനമായി ലഭിച്ചെന്ന് അറിയിക്കും. സമ്മാനം ലഭിക്കാൻ നൽകിയിട്ടുള്ള ലിങ്ക് നാല് വാട്സാപ്പ് ഗ്രൂപ്പുകളിലേക്കോ അല്ലെങ്കിൽ 20 വാട്സാപ്പ് നമ്പറിലേക്കോ അയക്കാൻ ആവശ്യപ്പെടും.
തുടർന്ന് ബാങ്ക് അക്കൗണ്ട്, ആധാർകാർഡ്, ഫോട്ടോ, ഫോൺ നമ്പർ തുടങ്ങിയവ ആവശ്യപ്പെടും. ഇതെല്ലാം അയച്ചാൽ പ്രോസസിങ് ചാർജ്, രജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെട്ട് പണം കൈപ്പറ്റി തട്ടിപ്പ് നടത്തുന്നതാണ് രീതി. ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിച്ച് ഫോണിന്റെയും കംപ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കി അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കും. പലർക്കും പണം നഷ്ടപ്പെട്ട പരാതി ഉയർന്നതോടെയാണ് മുന്നറിയിപ്പുമായി തപാൽ വകുപ്പ് എത്തിയത്.
