
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനിടെ ഉണ്ടായ മോശം അനുഭവം പങ്കുവച്ച് ഭക്തൻ. ഏറെ നേരം ക്യൂവിൽ നിന്നിട്ടും ദർശനം നടത്താൻ സാധിച്ചില്ലെന്നും പണമടച്ചാൽ വേഗത്തിൽ ദർശനം നടത്താമെന്ന് ക്ഷേത്രത്തിലെ സ്റ്റാഫുകൾ പറഞ്ഞതായുമാണ് ഹരി നായർ എന്നയാൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്. ഒരു നഗരത്തിന്റെ കഥ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും ഹരി പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കുന്ന ഗ്രൂപ്പാണിത്.

ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്:
‘ഡിസംബർ മാസത്തിലെ മൂന്നാം ആഴ്ചയിലാണ് ഞാനും കുടുംബവും പത്മനാഭ സ്വാമി ദർശനത്തിനായി എത്തിയത്. രാവിലെ 6.30 മുതൽ ക്യൂവിൽ നിന്നു. മൂന്ന് മണിക്കൂറിന് ശേഷമാണ് ദർശനത്തിനായി ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ സാധിച്ചത്. ക്ഷേത്രത്തിലെ മാനേജിംഗ് സ്റ്റാഫുകളുടെ മോശം പെരുമാറ്റം കാരണം ഞങ്ങൾക്ക് ദർശനം നടത്താൻ സാധിച്ചില്ല. 500 രൂപ നൽകിയാൽ പത്മനാഭ ദർശനം നടത്താമെന്നായിരുന്നു സ്റ്റാഫുകൾ പറഞ്ഞത്. വളരെ അഹങ്കാരത്തോടെയാണ് അവർ പെരുമാറിയത്.

പണത്തിന്റെ ശക്തി കാണിക്കാനുള്ള സ്ഥലമാണോ ക്ഷേത്രം. ഒരു ദരിദ്രനായ ഭക്തനും ദൈവത്തിന് മുന്നിൽ പ്രാർത്ഥിക്കാനുള്ള അവകാശമുണ്ട്. സ്റ്റാഫുകളുടെ ഈ ദുഷ്പ്രവർത്തി കാരണം ദർശനം ലഭിക്കാത്ത നിരവധിപേർ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. മുംബയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇത്രദൂരം യാത്രചെയ്ത് ഞങ്ങളെത്തിയത് പത്മനാഭ ദർശനത്തിനായാണ്. വളരെ മോശം അനുഭവമാണ് ഞങ്ങൾക്കുണ്ടായത്. ഇത് വളരെ മോശമാണ്. ‘