
കൽപ്പറ്റ: വയനാട്ടിലെ പുൽപ്പള്ളിയ്ക്ക് സമീപം അമരക്കുനിയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ രാത്രിയും ദൗത്യം തുടരുന്നു. ഊട്ടികവലയിൽ കെണിയുടെ സമീപം കടുവയുണ്ടെന്നാണ് വിവരം. തുടർന്ന് ദൗത്യസംഘം തെർമൽ ഡ്രോൺ പറത്തി നിരീക്ഷണം ആരംഭിച്ചു. മയക്കുവെടി സംഘവും സ്ഥലത്ത് തയ്യാറായുണ്ട്. അടുത്തുള്ള കാപ്പിതോട്ടത്തിലാണ് കടുവ ഇപ്പോഴുള്ളത്. ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലെ മയക്കുവെടി സംഘമാണ് സ്ഥലത്തുള്ളത്.

സ്ഥലത്തെ നാട്ടുകാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവിടെ കൂടുതൽ പൊലീസിനെയും വിന്യസിച്ചു. ഇന്ന് പുലർച്ചെയും കടുവ അമരക്കുനിയിൽ ഒരു ആടിനെ കൊന്നിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കിടെ കടുവ കൊല്ലുന്ന നാലാമത് വളർത്തുമൃഗമാണിത്. പുലർച്ചെ രണ്ട് മണിയ്ക്ക് ഊട്ടിക്കവല പായിക്കണ്ടത്ത് സന്തോഷിന്റെ വീട്ടിലെ ആടിനെയാണ് കടുവ പിടിച്ചത്. വീട്ടുകാർ ബഹളം വച്ചതിന് പിന്നാലെ കടുവ ആടിനെ ഉപേക്ഷിച്ച് ഓടി. തുടർച്ചയായി കടുവയിറങ്ങുന്ന ആശങ്ക നാട്ടുകാർ പങ്കുവച്ചതോടെയാണ് കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചത്.
കടുവ ശല്യമുള്ളതിനാൽ കഴിഞ്ഞദിവസം അമരക്കുനിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. എംഎംജിഎച്ച്എസ് കാപ്പിസെറ്റ്, ശ്രീനാരായണ എഎൽപി സ്കൂൾ കാപ്പിസെറ്റ്, ദേവമാതാ എഎൽപിഎസ് ആടിക്കൊല്ലി, സെന്റ് മേരീസ് ഇംഗ്ളീഷ് മീഡിയം എന്നീ സ്കൂളുകൾക്കാണ് അവധി നൽകിയിരുന്നത്.