
ന്യൂഡൽഹി: ഒടുവിൽ കർഷക പ്രതിഷേധത്തിൽ ചർച്ചയ്ക്ക് തയ്യാറായി കേന്ദ്രസർക്കാർ. അടുത്തമാസം 14ന് ചണ്ഡീഗഡിൽ ആയിരിക്കും ചർച്ച നടക്കുക എന്നാണ് റിപ്പോർട്ട്. കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി പ്രിയ രഞ്ജന്റെ നേതൃത്വത്തിലാണ് കർഷകരെ ചർച്ചക്ക് ക്ഷണിച്ചത്.

ഒരുവർഷത്തോളമായി കർഷകർ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധം തുടരുകയാണ്. മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ് നൽകണമെന്നാണ് കർഷകർ പ്രധാനമായി ആവശ്യപ്പെടുന്നത്.ഇതുകൂടാതെ കർഷകരുടെ കടം എഴുതിത്തള്ളുക, വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കരുത്, കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക, 2021 ലെ ലഖിംപൂർ ഖേരി അക്രമത്തിലെ ഇരകൾക്ക് നീതി എന്നിവയും കർഷകർ ആവശ്യപ്പെടുന്നുണ്ട്. ഡൽഹിയിലേക്കുള്ള മാർച്ച് സുരക്ഷാ സേന തടഞ്ഞതിനെ തുടർന്ന് കർഷകർ ഖനൗരി അതിർത്തിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു.പ്രശ്നപരിഹാരത്തിനായുള്ള ചർച്ചകൾക്ക് തുടക്കമിടണമെന്ന് കർഷക നേതാക്കൾ കേന്ദ്ര സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ഉപവാസ സമരം തുടരുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ വൈദ്യസഹായം സ്വീകരിക്കാൻ സമ്മതിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കൂ എന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് സർക്കാരിന്റെ ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും ദല്ലേവാളിനോട് നിരാഹാരം അവസാനിപ്പിക്കാൻ നേരത്തേ അഭ്യർത്ഥിച്ചിരുന്നു. ഇതിനെത്തുടർന്നാകാം വൈദ്യസഹായം സ്വീകരിക്കാൻ അദ്ദേഹം തയ്യാറായത്. ചർച്ചയ്ക്ക് വഴി തുറന്ന സാഹചര്യത്തിൽ അദ്ദേഹം ഉടൻതന്നെ നിരാഹാര സമരം അവസാനിപ്പിച്ചേക്കും എന്നും കേൾക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.