
ദില്ലി: വാഹനത്തിന്റെ ചില്ലു തകര്‍ത്ത് 1 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്നെടുത്ത് മോഷണ സംഘം. തെക്കുകിഴക്കൻ ദില്ലിയിലെ ഭാരത് നഗറിൽ ചൊവ്വാഴ്ച്ചയോടെയാണ് സംഭവമുണ്ടായത്. ലക്ഷ്മിഭായി കോളേജിന് സമീപം റെഡ് സിഗ്നലിൽ വാഹനം നിർത്തിയപ്പോഴാണ് സംഭവം. സെൻട്രൽ ദില്ലിയിലെ സരായ് റോഹില്ലയിൽ നിന്ന് ആഭരണങ്ങൾ കൊണ്ടു പോകാന്‍ വ്യാപാരികൾ ഈ വാഹനം ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കവണ (സ്ലിംഗ്ഷോട്ട്) ഉപയോഗിച്ചാണ് കൊള്ള സംഘം വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില്ല് തകര്‍ത്ത് കൈക്കലാക്കിയ മുഴുവന്‍ ആഭരണങ്ങള്‍ നിറച്ച ബാഗ് എടുത്ത് ഇവര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിനിടെ, തെക്കൻ ദില്ലിയിലെ സംഗം വിഹാർ മേഖലയിൽ നടത്തിയ പൊലീസ് പരിശോധനക്കിടെ 47 ലക്ഷം രൂപ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസ് നടത്തിയ പതിവ് പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പണം പിടിച്ചെടുത്തയാൾ ആക്രിക്കച്ചവടക്കാരനാണ്. ഇയാൾ ഈ മേഖലയിൽത്തന്നെ താമസിച്ചു വരുന്ന ആളുമാണ്. 24 വയസുകാരനായ വസീം മാലിക് ആണ് പിടിയിലായത്. വ്യക്തമായ രേഖകൾ ഇല്ലാത്ത പണം ആണം പിടികൂടിയത്.
ഇയാൾ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. പൊലീസിന്റെ സ്റ്റാറ്റിക് സർവൈലൻസ് ടീം (എസ്എസ്ടി) ആണ് പ്രതിയെ പിടികൂടിയത്. പൊലീസ് പിടിച്ചെടുത്ത പണത്തിന് ആവശ്യമായ രേഖകൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് അധികൃതർ അന്വേഷണം നടത്തി വരികയാണെന്നും നിയമപരമായ പ്രോട്ടോക്കോൾ അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
