
പാലക്കാട് : പാലക്കാട് നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്താമരയുടെ വീട്ടിൽ നിന്ന് പകുതിയൊഴിഞ്ഞ വിഷക്കുപ്പിയും കൊലപ്പെടുത്താൻ ഉപയോഗിച്ച കൊടുവാളും പൊലീസ് കണ്ടെത്തി. ചെന്താമരയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. കൊടുവാൾ കിടന്നതിന് സമീപത്ത് തന്നെയാണ് വിഷക്കുപ്പിയുമുണ്ടായിരുന്നത്. ചെന്താമരയുടെ സഹോദരൻ രാധയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലയ്ക്ക് ശേഷം പ്രതി സഹോദരന്റെ വീട്ടിൽ പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

അതേ സമയം പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തുന്നത്. തമിഴ്നാട്ടിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തുന്നത്. ഫോൺ ഉപേക്ഷിച്ച ശേഷമാണ് പ്രതി രക്ഷപ്പെട്ടത്.
കേസിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറ പഞ്ചായത്തിൽ പ്രവേശിച്ച ചെന്താമരയെ കൊലവിളി മുഴക്കിയിട്ടും കേസെടുക്കാതെ ശാസിച്ചു വിട്ടത് പൊലീസിന്റെ വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വീഴ്ചയുണ്ടായ സാഹചര്യത്തിൽ നെന്മാറ പൊലീസിനെതിരെ നടപടി വന്നേക്കും.