
പത്തനംതിട്ട: അടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം കുടിപ്പിച്ചശേഷം ക്രൂരമായി മർദിച്ചെന്ന് പരാതി. സംഭവത്തിൽ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. ഇന്നലെ രാത്രി ഒമ്പതുമണിയോടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. തിരിച്ച് ആടി കുഴഞ്ഞാണ് മകൻ വന്നത്. മർദനമേറ്റതിന്റെ ക്ഷീണവും ഉണ്ടായിരുന്നു. വരുന്നതിനിടെ നിലത്ത് വീണിരുന്നു.

നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്നാണ് കുട്ടി വിവരം വീട്ടിൽ പറഞ്ഞതെന്ന് പിതാവ് പറഞ്ഞു. കുട്ടിയെ രാത്രി തന്നെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ സഹോദരൻ പ്ലസ് വൺ വിദ്യാർത്ഥിയെ തേടിയാണ് സംഘം എത്തിയതെന്നാണ് വിവരം. പ്ലസ് വൺ വിദ്യാർത്ഥിയെ കിട്ടാത്തതിനെ തുടർന്ന് അനുജനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്ന് പിതാവ് ആരോപിക്കുന്നു. കുട്ടിയുടെയും പിതാവിന്റെയും വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് പരാതിയിൽ അന്വേഷണം ആരംഭിച്ചു.
കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമെ ആരാണ് മർദ്ദിച്ചതെന്ന് വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. മർദനമേറ്റ ഏഴാം ക്ലാസുകാരന്റെ സഹോദരനായ പ്ലസ് വൺ വിദ്യാർത്ഥി മറ്റ് വിദ്യാർത്ഥികളുമായി തർക്കമുണ്ടായിരുന്നു. ഈ തർക്കം പ്രിൻസിപ്പൽ ഇടപെട്ട് പരിഹരിച്ചിരുന്നു. പ്ലസ് വൺ വിദ്യാത്ഥിയുടെ എതിരായി നിന്ന് വിദ്യാർത്ഥിയുടെ ബന്ധുക്കളായ യുവാക്കാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പരാതിയിൽ പറയുന്നു.