
തിരുവനന്തപുരം∙ കേരളത്തില്‍ വനംവകുപ്പിന്റെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന ടണ്‍കണക്കിന് ആനക്കൊമ്പ് 2023ലെ നിയമപ്രകാരം കത്തിച്ചു നശിപ്പിക്കണമെന്ന കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി.കൃഷ്ണന്. അതേസമയം, ഇത്രയും വിലപ്പിടിപ്പുള്ള വസ്തുക്കള്‍ നശിപ്പിച്ചു കളയരുതെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. കേരളത്തില്‍ ഇതുവരെ ആനക്കൊമ്പുകള്‍ കത്തിച്ചു നശിപ്പിച്ചിട്ടില്ലെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു.

ആനയുടെയും മാനിന്റെയും മറ്റും കൊമ്പുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്കു കൈമാറാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനു തടയിട്ടുകൊണ്ടാണ് കേന്ദ്ര വനം മന്ത്രാലയം സംസ്ഥാന വനംവകുപ്പിന് നിര്‍ദേശം നല്‍കിയത്. പാങ്ങോട് സൈനിക കേന്ദ്രത്തിലെ മദ്രാസ് റെജിമെന്റ് വിഭാഗവും ഗൂര്‍ഖ റൈഫിള്‍സ് വിഭാഗവും ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. വനംവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് സൈന്യത്തിന്റെ ആവശ്യത്തിന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
എന്നാല്‍ കേന്ദ്ര വനം വകുപ്പ് ഇതിനെ എതിര്‍ക്കുകയായിരുന്നു. 1972ലെ വനസംരക്ഷണ നിയമപ്രകാരം ഇത്തരം വസ്തുക്കള്‍ സംസ്ഥാനസര്‍ക്കാരിന്റെ അധീനതയിലുള്ളതാണെന്നും മറ്റാര്‍ക്കും സുരക്ഷിത കസ്റ്റഡിക്ക് ഉള്‍പ്പെടെ കൈമാറാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് (വൈല്‍ഡ് ലൈഫ്) സംസ്ഥാന വനംവകുപ്പിന് കത്തു നല്‍കുകയായിരുന്നു.
2023ലെ വൈല്‍ഡ് ലൈഫ് ഡിസ്പോസല്‍ ഓഫ് വൈല്‍ഡ് ആനിമല്‍ ആര്‍ട്ടിക്കിള്‍സ് നിയമപ്രകാരം ആനക്കൊമ്പ് ഉള്‍പ്പെടെ കത്തിച്ചു നശിപ്പിക്കണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് തുടര്‍നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആനക്കൊമ്പ് കത്തിച്ചു കളയണമെന്ന നിര്‍ദേശം മുന്‍പ് മുഖ്യമന്ത്രി അധ്യക്ഷനായ വൈല്‍ഡ് ലൈഫ് ബോര്‍ഡ് തള്ളിയിരുന്നു.
